ഭോപ്പാൽ: പുള്ളിപുലികളെ വേട്ടയാടുന്ന സംഘം മദ്ധ്യപ്രദേശ് പോലീസിന്റെ വലയിലായി. 5 പേരടങ്ങുന്ന സംഘത്തെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും വൻ തോതിൽ പുലിയുടെ തോലുകളും നഖങ്ങളും പിടിച്ചെടുത്തു. വിപണിയിൽ 70 ലക്ഷം രൂപ വിലമതിയ്‌ക്കുന്ന പുലി അവശിഷ്ടങ്ങളാണിവയെന്ന് പോലീസ് പറഞ്ഞു.
ഇൻഡോർ സ്വദേശികളായ ഷാരൂഖ് ഖാൻ, അഹമ്മദ് രേജ, സലീം, ബഡ്വാനി സ്വദേശിയായ യാസീൻ അലി, ദെവാസ് സ്വദേശിയായ ചമ്പാലാൽ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നു തോക്കുകളും പിടികൂടി. ഖുദേൽ ഗ്രാമത്തിൽ നിന്നാണ് വേട്ടക്കാരെ അറസ്റ്റ് ചെയ്തത്. ഡിഐജി മനീഷ് കപൂരിയയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.
സംസ്ഥാനത്തെ കാടുകളിൽ തോക്കുപോലുള്ള മാരകായുധങ്ങൾ ഉപയോഗിച്ചാണ് ഇവർ പുള്ളിപുലികളെ വേട്ടയാടിയിരുന്നത്. പുലികളെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം തോലും നഖവും എടുത്ത് വൻ തുകയ്‌ക്ക് വിൽപന നടത്തുകയായിരുന്നു ഇവരുടെ രീതി. വിദേശ രാജ്യങ്ങളിലേയ്‌ക്കും കടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. ഏകദേശം 25 ഓളം പുലികളെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ പിടിയിലായവർ വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.















