അമൃത്സർ: പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പട്യാലയിൽ നിന്ന് മത്സരിക്കും. ‘ഞാൻ പട്യാലയിൽ നിന്ന് മത്സരിക്കും. പട്യാല 400 വർഷമായി ഞങ്ങളോടൊപ്പമുണ്ട്, സിദ്ദു കാരണം ഞാൻ അത് ഉപേക്ഷിക്കാൻ പോകുന്നില്ല,’ തന്റെ എതിരാളിയും കോൺഗ്രസിന്റെ പഞ്ചാബ് സംസ്ഥാന അധ്യക്ഷനുമായ നവജ്യോത് സിങ് സിദ്ദുവിനെ ലക്ഷ്യമിട്ട് ക്യാപ്റ്റൻ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ജനറൽ (റിട്ട) ജെജെ സിങ്ങിനെ 60,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് ക്യാപ്റ്റൻ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അമരീന്ദർ സിങ് നാല് തവണ പട്യാലയെ സംസ്ഥാന നിയമസഭയിൽ പ്രതിനിധീകരിച്ചിട്ടുണ്ട്. അതേസമയം അദ്ദേഹത്തിന്റെ ഭാര്യ 2014 നും 2017 നും ഇടയിൽ മൂന്ന് വർഷക്കാലം ഈ സീറ്റിൽ നിന്ന് എംഎൽഎയായിരുന്നു.
2017ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച 80 കാരനായ അദ്ദേഹം, സിദ്ദുവും തമ്മിലുള്ള കടുത്ത ആഭ്യന്തര കലഹത്തെത്തുടർന്ന് സെപ്റ്റംബറിൽ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. കോൺഗ്രസ് വിട്ട് പഞ്ചാബ് ലോക് കോൺഗ്രസ് എന്ന സ്വന്തം പാർട്ടി രൂപീകരിക്കാനുള്ള തീരുമാനം സിംഗ് പിന്നീട് പ്രഖ്യാപിച്ചിരുന്നു.
Comments