തിരുവനന്തപുരം:അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ കുഞ്ഞിനെ കേരളത്തിലെത്തിച്ചു.ആന്ധ്രയിലെ വിജയവാഡയിൽ നിന്ന് തിരുവനന്തപുരത്തേക്കാണ് കുഞ്ഞിനെ എത്തിച്ചത്. ജില്ലാ പ്രൊട്ടക്ഷൻ ഓഫീസറുടെ സംരക്ഷണയിലാണ് നിലവിൽ കുഞ്ഞ്. കുഞ്ഞിന്റെ ഡിഎൻഎ പരിശോധനയ്ക്ക് ഇന്ന് സാംപിളെടുക്കുമെന്നാണ് റിപ്പോർട്ട്.അനുപമയുടേയും അജിത്തിന്റെയും സാംപിളുകളായിരിക്കും പരിശോധനയ്‌ക്കായി ആദ്യം ശേഖരിക്കുക.
താൽക്കാലിക ദത്തിന് ഏൽപ്പിച്ചിരുന്ന ആന്ധ്രയിലെ ദമ്പതികളിൽനിന്നു കുഞ്ഞുമായി കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥസംഘം ഇന്നലെ രാത്രി എട്ടരയോടെയാണ് വിമാനമാർഗം തിരുവനന്തപുരത്തെത്തിയത്. ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥയും പോലീസുകാരും ഉൾപ്പെട്ടതാണ് സംഘം.
അതേ സമയം ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെ പുറത്താക്കി ക്രിമിനൽകേസ് എടുക്കണമെന്ന് അനുപമ ആവശ്യപ്പെട്ടു. ശിശുക്ഷേമ സമിതിക്ക് ലൈസൻസ് ഇല്ല എന്നാണ് അറിയുന്നതെന്നും ഇതിനാൽ ദത്തെന്നു പറയാൻ സാധിക്കില്ലെന്നും കുട്ടിക്കടത്തെന്നേ പറയാൻ സാധിക്കുകയുള്ളൂ എന്ന് അനുപമ ആരോപിച്ചു.
Comments