ന്യൂഡൽഹി: കൊറോണ വാക്‌സിനേഷൻ താരതമ്യേന കുറഞ്ഞ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്ന് കൂടിക്കാഴ്ച നടത്തും.മണിപ്പൂർ, മേഘാലയ,നാഗാലാൻഡ് തുടങ്ങിയ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുമായാണ് കേന്ദ്രമന്ത്രി ചർച്ച നടത്തുന്നത്. 70 ശതമാനത്തിൽ കുറവാണ് ഇവിടങ്ങളിലെ ആദ്യഡോസ് സ്വീകരിച്ചവരുടെ എണ്ണം. ഇവിടങ്ങളിലെ വാക്‌സിനേഷൻ ആസൂത്രണവും പുരോഗതിയും മന്ത്രി അവലോകനം ചെയ്യും.
കണക്കുകൾ പ്രകാരം മേഘാലയയിലെ ആദ്യ ഡോസ് വാക്‌സിനേഷൻ 56.7 ശതമാനമാണ് .മണിപ്പൂരിൽ 54.2 ശതമാനവും നാഗലാൻഡിൽ 49 ശതമാനവും പുതുച്ചേരിയിൽ 65.7 ശതമാനവുമാണ് ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചവരുടെ നിരക്ക്.
രാജ്യത്തുടനീളം വാക്‌സിനേഷൻ വേഗത്തിലാക്കാനുള്ള സർക്കാർ ശ്രമങ്ങൾക്കിടയിലാണ് കൂടിക്കാഴ്ച.എല്ലാ മുതിർന്നവർക്കും രണ്ടാമത്തെ ഡോസ് നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പുറമെ എല്ലാ ഉദ്യോഗസ്ഥർക്കും ആദ്യ ഡോസ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കേന്ദ്രം സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വാക്‌സിനേഷൻ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ഹർ ഘർ ദസ്തക് ക്യാമ്പയിൻ ആരംഭിച്ചു. ഇതുവരെ ആദ്യ ഡോസ് സ്വീകരിക്കാത്തവർക്കും രണ്ടാമത്തെ ഡോസ് കാലാവധിയായിട്ടും എടുക്കാത്തവർക്കും വീടുവീടാന്തരം കുത്തിവെയ്പ്പ് നടത്തുന്ന ക്യാമ്പയിൻ ആണ് ഹർ ഘർ ദസ്തക്.ക്യാമ്പയിൻ ഒരുമാസം നീണ്ടു നിൽക്കും.
Comments