തിരുവനന്തപുരം: ദത്ത് വിവാദത്തിൽ അനുപമയുടെ കുഞ്ഞിന്റെ ഡി.എൻ.എ പരിശോധനയ്‌ക്കായുള്ള സാമ്പിൾ ഇന്ന് ശേഖരിച്ചു. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയിലാണ് പരിശോധന നടത്തുക. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർമാർ ബാലഭവനിലെത്തിയാണ് സാമ്പിളെടുത്തത്. അതേസമയം കുഞ്ഞിന്റെ ഡിഎൻഎ പരിശോധനയിൽ അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് അനുപമ ആരോപിച്ചു. ഡിഎൻഎ പരിശോധന ഒന്നിച്ചു നടത്തണം. കുഞ്ഞിന്റെയും തന്റെയും പരിശോധന പ്രത്യേകം നടത്തുന്നത് വിശ്വാസയോഗ്യമല്ല. പരിശോധനയ്‌ക്ക് മുൻപ് മുൻപ് കുഞ്ഞിനെ കാണിക്കണമെന്നും അനുപമ ആവശ്യപ്പെട്ടിട്ടുണ്ട്. അനുപമയുടെയും അജിത്തിന്റെയും സാമ്പിൾ ഉടൻ എടുക്കുമെന്നാണ് വിവരം.
ഡിഎൻഎ പരിശോധനയ്‌ക്കായി എന്ന് സാമ്പിൾ എടുക്കും, എപ്പോൾ സാമ്പിൾ എടുക്കും, എങ്ങനെ എടുക്കും തുടങ്ങിയ ഒരു കാര്യങ്ങളിലും തനിക്ക് ഔദ്യോഗികമായ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് അനുപമ ആരോപിച്ചു. അധികൃതർ ഒരു വിവരങ്ങളും അറിയിക്കുന്നില്ല. ഡി എൻ എ സാമ്പിൾ എടുക്കുന്നത് പോലും അറിയിച്ചിട്ടില്ല. കുഞ്ഞിന്റെ കാര്യത്തിൽ ഉത്കണ്ഠ ഉണ്ട്. അധികൃതർ എല്ലാം വ്യക്തിപരമായിട്ടാണ് കാണുന്നതെന്നും അനുപമ ആരോപിച്ചു.
താത്കാലിക ദത്തിന് ഏൽപ്പിച്ചിരുന്ന ആന്ധ്രയിലെ ദമ്പതികളിൽ നിന്ന് കുഞ്ഞിനെ സ്വീകരിച്ച ഉദ്യോഗസ്ഥ സംഘം ഇന്നലെ രാത്രി എട്ടരയോടെയാണ് വിമാനമാർഗ്ഗം തിരുവനന്തപുരത്ത് എത്തിയത്. ശിശുക്ഷേമസമിതി ഉദ്യോഗസ്ഥയും പോലീസുകാരും ഉൾപ്പെട്ടതായിരുന്നു സംഘം. കുഞ്ഞിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ അനുമതിയോടെ പാളയത്തെ നിർമ്മല ശിശുഭവനിൽ ആക്കിയത്.
Comments