തിരുവനന്തപുരം: പെറ്റമ്മയുടേതെന്ന് കരുതുന്ന വേദനയ്‌ക്ക് നാളുകളായി കാതോർത്തിരുന്ന കേരളം ഇപ്പോൾ പോറ്റമ്മയുടെ വേദനയെക്കുറിച്ചും സംസാരിക്കുകയാണ്. അപ്രതീക്ഷിതമായി ലഭിച്ച ഭാഗ്യം അകന്നു പോകുന്നത് കാണേണ്ടി വരുന്ന ആന്ധ്രയിലെ ഒരമ്മയും അച്ഛനും. ഒരുപാട് സ്വപ്‌നങ്ങൾ നെയ്ത് കൂടെകൂട്ടിയ പൊന്നോമനയെ ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരെ ഏൽപ്പിക്കുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി. തീർത്തും വികാരനിർഭരമായ രംഗങ്ങൾക്കായിരുന്നു ദത്ത് വിവാദത്തെ തുടർന്ന് വിജയവാഡയിലെത്തിയ ഉദ്യോഗസ്ഥ സംഘം സാക്ഷിയാകേണ്ടി വന്നത്.
ദിവസങ്ങൾ മാത്രമാണെങ്കിലും സ്വന്തമെന്ന് കരുതിയ കുരുന്നിനെ തിരികെ നൽകുമ്പോൾ ധരിക്കാൻ നിരവധി പുതുവസ്ത്രങ്ങളുമായാണ് ദമ്പതികൾ കുഞ്ഞിനെ കൈമാറിയത്. ആ പുത്തനുടുപ്പുകളിൽ വാത്സല്യം മാത്രമല്ല, പോറ്റമ്മയുടെ വേദനയും സ്വപ്‌നങ്ങളും പ്രതീക്ഷയും നന്മയും അങ്ങനെയെല്ലാമുണ്ടെന്ന് വേണം കരുതാൻ.
കുട്ടിയെ കൈമാറണമെന്ന ശിശുക്ഷേമ സമിതിയുടെ നിർദേശം ദത്തെടുത്ത അദ്ധ്യാപക ദമ്പതികളെ നേരത്തേ തന്നെ അറിയിച്ചിരുന്നു. കേരളത്തിൽ നിന്നുള്ള സംഘം പുറപ്പെടുന്ന കാര്യവും ഔദ്യോഗികമായി അറിയിച്ചു. നടപടിക്രമങ്ങൾ പാലിച്ചണ് ദത്തെടുത്തതെന്ന് ദമ്പതികൾ ഉദ്യോഗസ്ഥരോട് നേരിട്ട് പറഞ്ഞു. ദത്തെടുക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ സൈറ്റിൽ ഓൺൈലൻ വഴി അപേക്ഷിച്ചിരുന്നു. വഞ്ചിയൂർ കുടുംബ കോടതിയിൽ സിറ്റിങ് നടന്നു. വിവാദങ്ങൾ മനോവിഷമം ഉണ്ടാക്കിയെന്നും അവർ തുറന്നു പറഞ്ഞു. കോടതിയുടെ ഉത്തരവില്ലാതെ കുട്ടിയെ കൈമാറിയാൽ നിയമപ്രശ്നം ഉണ്ടാകുമോയെന്ന് ദമ്പതികൾ ആരാഞ്ഞു. തുടർന്ന് കോടതി നിർദേശങ്ങൾ ഉദ്യോഗസ്ഥർ ദമ്പതികളോട് വിശദമാക്കി. വാർത്തകളിലൂടെ വിവരങ്ങൾ എല്ലാം അറിഞ്ഞിരുന്നതായും ദമ്പതികൾ വ്യക്തമാക്കി. യഥാർഥ അമ്മയ്‌ക്ക് നീതി ലഭിക്കണമെന്ന നിലപാടും അവർ അറിയിച്ചു.
ഒരു പ്രശ്നവുമില്ലാതെ നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞെന്നും സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരിൽ ഒരാൾ വെളിപ്പെടുത്തി. ജില്ലാ ക്രൈംബ്രാഞ്ചിലെ രണ്ട് എസ്ഐമാരും ഉദ്യോഗസ്ഥയും ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥയുമാണ് സംഘത്തിലുണ്ടായിരുന്നത്. ജില്ലാ ക്രൈംബ്രാഞ്ച് എസി അനിൽകുമാറിനായിരുന്നു മേൽനോട്ടം. കുട്ടിയെ അപ്രതീക്ഷിത സാഹചര്യത്തിൽ തിരിച്ചു കൊടുക്കേണ്ടി വന്നതിനാൽ വീണ്ടും ദത്തിന് അപേക്ഷിക്കുകയാണെങ്കിൽ ദമ്പതികൾക്കു മുൻഗണന ലഭിക്കും.
ശിശുക്ഷേമ സമിതിയുടെ മേൽനോട്ടത്തിൽ പാളയത്തെ നിർമല ശിശുഭവനിലാണ് ഇപ്പോൾ കുഞ്ഞ്. ഡിഎൻഎ സാമ്പിൾ ശേഖരിച്ച് കഴിഞ്ഞു. കോടതി വിധി വരുന്നത് വരെ നിർമല ശിശുഭവനിൽ കുഞ്ഞ് തുടരും.















