കണ്ണൂർ: കഴിഞ്ഞ ഒരാഴ്ചയായി ഭീകര വിരുദ്ധ സേനയുടെ തടവിലുള്ള കമ്മ്യൂണിസ്റ്റ് ഭീകരൻ ബി ജി കൃഷ്ണമൂർത്തി എന്ന വിജയ് (47) യുടെ കസ്റ്റഡി കാലാവധി ദീർഘിപ്പിച്ചു. കമ്മ്യൂണിസ്റ്റ് ഭീകരസംഘടനയുടെ കേന്ദ്ര കമ്മറ്റി അംഗവും പശ്ചിമഘട്ട സോണൽ കമ്മിറ്റി സെക്രട്ടറിയുമാണ് കർണ്ണാടക സ്വദേശിയായ കൃഷ്ണമൂർത്തി.
ചിക്കമംഗലൂർ കോടതിയാണ് കസ്റ്റഡി കാലാവധി നീട്ടി നൽകിയത്. തെളിവുകൾ ശേഖരിക്കുന്നതിനായി കൂടുതൽ ചോദ്യം ചെയ്യണമെന്ന എടിഎസിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. തുടർന്ന് ഈ മാസം 29 വരെ വീണ്ടും കസ്റ്റഡി കാലാവധി നീട്ടി നൽകുകയായിരുന്നു. കണ്ണൂർ ജില്ലയിലെ കരിക്കൊട്ടക്കരി പോലീസ് സ്റ്റേഷൻ പരിധിയിൽ 2017 മാർച്ച് 20ന് രാത്രി 7.30 ന് നടന്ന സംഭവത്തിലാണ് കൃഷ്ണമൂർത്തിയെ എടിഎസ് നേരത്തെ കസ്റ്റഡിയിൽ വാങ്ങിയിരുന്നത്.
കരിക്കൊട്ടക്കരി അയ്യംകുന്ന് ഉരുപ്പും കുറ്റിമലയിലെ വീട്ടിൽ തോക്കുമായി അതിക്രമിച്ചു കയറിയെന്നാണ് കേസ്. ദേശവിരുദ്ധ ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു. യുഎപിഎ ചേർത്ത കേസിലെ ഒന്നാം പ്രതിയാണ് കൃഷ്ണമൂർത്തി. ഇക്കഴിഞ്ഞ 10 ന് പുലർച്ചെ സുൽത്താൻ ബത്തേരി ഗുണ്ടൽപേട്ട് റോഡിലെ മധൂർ വനം വകുപ്പ് ചെക്ക് പോസ്റ്റിന് സമീപത്ത് നിന്നാണ് കമ്മ്യൂണിസ്റ്റ് ഭീകര പ്രവർത്തക സാവിത്രയ്‌ക്കൊപ്പം കൃഷ്ണമൂർത്തി പിടിയിലാവുന്നത്. മാവോയിസ്റ്റ് കബനീ ദളം എന്ന ഭീകര സംഘടനയുടെ വനിതാ നേതാവാണ് സാവിത്രി. വേഷം മാറി സഞ്ചരിക്കുകയായിരുന്ന ഇരുവരെയും ഭീകര വിരുദ്ധ സേന തന്ത്രപരമായി വലയിലാക്കുകയായിരുന്നു.
Comments