മുംബൈ: പൂനെയിൽ പ്രതിദിനം നാല് വാഹങ്ങൾ വരെ മോഷണം പോകുന്നതായി റിപ്പോർട്ട്. ജനവാസ മേഖലകളിൽ നിന്നാണ് ഏറ്റവും അധികം വാഹനങ്ങൾ മോഷ്ടിക്കപ്പെടുന്നത്. ഇതിനു പിന്നാലെ പൊതു നിരത്തുകളിൽ പാർക്ക് ചെയ്ത വാഹനങ്ങളും മോഷ്ടിക്കപ്പെടാറുണ്ടെന്ന് പൂനെ പോലീസ് പറഞ്ഞു. പോലീസ് നൽകിയ കണക്കുകൾ പ്രകാരം, 2021 ഒക്ടോബർ 31 വരെ 1,186 വാഹനങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. 2019 ൽ 1,677 വാഹനങ്ങളാണ് മോഷ്ടാക്കൾ കവർന്നത്.
വിപണിയിൽ വാഹനത്തിന് ലഭിക്കുന്ന പുനർവിൽപ്പന മൂല്യം കാരണം ചില പ്രത്യേക കമ്പനികളുടെ വാഹനങ്ങളാണ് ഏറ്റവും അധികം മോഷ്ടിക്കപ്പെടുന്നത്. ഇരുചക്രവാഹനങ്ങൾക്ക് പ്രത്യേക സുരക്ഷ ഉറപ്പ് വരുത്തുന്ന ലോക്ക് സംവിധാനം ആരംഭിക്കാൻ കമ്പനികളോട് പോലീസുകാർ ആവശ്യപ്പെട്ടു. കൂടാതെ, വാഹന മോഷണം തടയുന്നതിന് ഡിജിറ്റൽ ലോക്കിംഗ് സംവിധാനം ഏർപ്പെടുത്തുകയോ ജിപിആർഎസ് (ജനറൽ പാക്കറ്റ് റേഡിയോ സർവീസ്) അധിഷ്ഠിത സംവിധാനം സ്ഥാപിക്കുകയോ ചെയ്യാനും വാഹന ഉടമകൾക്ക് പോലീസ് നിർദ്ദേശം നൽകി.
വാഹന മോഷണത്തിനെതിരെ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് ഡിസിപി ശ്രീനിവാസ് ഗാഡ്ഗെ പറഞ്ഞു. സർക്കാർ ഓഫീസുകൾ, സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസ് സ്റ്റാൻഡുകൾ, ആശുപത്രികൾ, ക്ഷേത്രങ്ങൾ, സ്‌കൂളുകൾ, കോളേജുകൾ, വ്യാപാര കേന്ദ്രങ്ങൾ, ബാങ്കുകൾ, എടിഎമ്മുകൾ എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവുമധികം വാഹനങ്ങൾ കവർന്നത്. കൊറോണ വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ കാലയളവിൽ മോഷണങ്ങളുടെ എണ്ണം കുറവായിരുന്നു എന്നും ഡിസിപി കൂട്ടിച്ചേർത്തു.
നഗരത്തിൽ സ്ഥിരമായി വാഹനങ്ങൾ മോഷണം പോകുന്ന 67 സ്ഥലങ്ങളുണ്ടെന്നും പൊതുറോഡുകളിൽ നിന്നും ജനവാസ മേഖലകളിൽ നിന്നും ഇരുചക്രവാഹനങ്ങൾ മോഷ്ടിക്കുന്ന 25 വാഹന മോഷ്ടാക്കളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തതായും അധികൃതർ അറിയിച്ചു.
Comments