ഇന്ത്യക്കെതിരായ ഭീകരാക്രമണങ്ങളിൽ കോൺഗ്രസ്സ് എന്നും പകച്ചുനിൽക്കു കയായിരുന്നോ ? വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനത്രയും തന്നെ ഗുരതരമായ ആക്രമണം മുംബൈ നഗരത്തിൽ നടന്നിട്ടും എന്തുകൊണ്ട് പാകിസ്താന് തിരിച്ചടി നൽകിയില്ല… ചോദ്യശരങ്ങൾ എയ്യുകയാണ് കോൺഗ്രസ്സിന് നേരെ… അതും കോൺഗ്രസ്സിന്റെ മുൻ കേന്ദ്രമന്ത്രിയും പല തവണ വക്താവുമായിരുന്ന മനീഷ് തിവാരി
26/11 എന്ന പേരിൽ 2008 നവംബർ 26ന് നടന്ന കുപ്രസിദ്ധി നേടിയ മുംബൈ ഭീകരാക്രമണം കോൺഗ്രസ്സ് ഭരണകാലത്തെ ഏറ്റവും വലിയസുരക്ഷാ വീഴ്ചയായിട്ടാണ് വിലയിരുത്തപ്പെട്ടത്. രാജ്യത്തിന് ആകെ നാണക്കേടായ സംഭവത്തിൽ 9 ഭീകരർ അടക്കം ആകെ കൊല്ലപ്പെട്ടത് 175 പേർ. പിടിയിലായ അജ്മൽ കസബിനെ തൂക്കിലേറ്റിയത് പോലും ഏറെ സമ്മർദ്ദങ്ങൾക്കൊടുവിലാണ്. ലഷ്‌ക്കർ ഇ തൊയ്ബയുടെ നേതൃത്വത്തിൽ പാക് സൈന്യത്തിന്റെ അറിവോടെ നടന്ന ആക്രമണം നീണ്ടു നിന്നത് നാലു ദിവസം.
12 മേഖലകളിൽ ആസുത്രിത വെടിവെപ്പും ബോംബാക്രമണവും നടത്തിക്കൊണ്ടാണ് ഭീകരർ മുംബൈ നഗരത്തിൽ അഴിഞ്ഞാടിയത്. ഛത്രപതി ശിവാജി ടെർമിനസ്, ഒബ്‌റോയ് ഹോട്ടൽ, താജ് ഹോട്ടൽ, ലിയോപോൾഡ് കഫേ, കാമാ ആശുപത്രി, നരിമാൻ ഹൗസ്, മെട്രോ സിനിമ, ടൈംസ് ഓഫ് ഇന്ത്യ ലെയിൻ, സെ്ന്റ് സേവിയേഴ്‌സ് കോളേജ് എന്നിവയ്‌ക്ക് പുറമേ മാസഗാവ് മേഖലയിലെ ബോംബ് സ്‌ഫോടനവും ഭീകരർ നടത്തി. നൂറുകണക്കിന് ഇന്ത്യക്കാരുടെ മരണത്തിനും വിദേശപൗരന്മാരേയും പോലീസുദ്യോഗസ്ഥരേയും ബലികൊടുക്കേണ്ടി വന്ന പാക്ഭീകരാക്രമണത്തിനെതിരെ ഒന്നും ചെയ്യാൻ മൻമോഹൻ സിംഗും സോണിയയും ശ്രമിച്ചില്ലെന്ന ഗുരുതരമായ കൃത്യവിലോപമാണ് മനീഷ് തിവാരി ചൂണ്ടിക്കാട്ടുന്നത്.
ഏറെ നാശം വിതച്ച മുംബൈ ഭീകരാക്രമത്തെ അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിൽ നിന്നും ഒട്ടും കുറച്ചുകാണരുതായിരുന്നുവെന്ന് വിലപിക്കുകയാണ് മുൻ കേന്ദ്രമന്ത്രി മനീഷ് തിവാരി. അമേരിക്ക ചെയ്തതുപോലെ പാകിസ്താനെതിരെ ശക്തമായ തിരിച്ചടിയായിരുന്നു നൽകേണ്ടിയിരുന്നത്. എന്നാൽ അന്താരാഷ്‌ട്ര തലത്തിൽ പോലും കോൺഗ്രസ്സ് ഒരു സമ്മർദ്ദവും ചെലുത്തിയില്ലെന്നും മനീഷ് തന്റെ തന്നെ പാർട്ടിക്കും നേതാക്കൾക്കുമെതിരെ പുസ്തകത്തിലൂടെ തുറന്നടിക്കുന്നു.
2008ലെ മുംബൈ ഭീകരാക്രമണത്തിൽ മൻമോഹൻ സിംഗ് സർക്കാർ കാണിച്ച അലംഭാവം ഭീകരർക്കും പാകിസ്താനും സഹായമായെന്നാണ് മനീഷ് തിവാരി പറയുന്നത്. പുറത്തിറക്കാൻ പോകുന്ന 10 ഫ്ലാഷ് പോയിന്റ്സ്, 20 ഇയേഴ്സ് എന്ന ഇംഗ്ലീഷിലുള്ള പുസ്തകത്തിലൂടെയാണ് മുൻ കേന്ദ്രമന്ത്രി കൂടിയായിരുന്ന തിവാരി കോൺഗ്രസ്സിനെതിരെ നിർണ്ണായക വിവരങ്ങൾ പുറത്തുവിടാൻ പോകുന്നത്. ഭീകരരെ അതിധീരമായ നേരിട്ട സൈന്യത്തോടും മുംബൈ പോലീസിനോടും കോൺഗ്രസ്സ് നന്ദി കാണിച്ചില്ലെന്നാണ് തുറന്നുപറച്ചിൽ.
പുസ്തകം ഇറങ്ങുംമുന്നേ പുറത്തുവന്ന വിവരങ്ങൾ വലിയ ചർച്ചയാവുകയാണ്. കഴിഞ്ഞ 20 വർഷം ഇന്ത്യയിലുണ്ടായ വിവിധ സംഭവവികാസങ്ങളെ പുസ്തകത്തിലൂടെ മനീഷ് വിശദീകരിക്കുന്നുണ്ട്. എന്നാൽ കോൺഗ്രസ്സ് ഭരിച്ച കാലഘട്ടത്തിലെ എല്ലാ കെടുകാര്യ സ്ഥതയും മനീഷ് തുറന്നുകാട്ടുന്നത് സോണിയക്കും രാഹുലിനും പ്രിയങ്കയ്‌ക്കും വാദ്രയ്‌ക്കും ഒരു പോലെ കനത്ത പ്രഹരമാകുമെന്നുറപ്പാണ്. രാജ്യസുരക്ഷയെക്കുറിച്ചും അതിർത്തിയിലെ പ്രശ്‌നങ്ങളെക്കുറിച്ചും വാതോരാതെ പ്രസംഗിക്കുന്ന രാഹുലടക്കമുള്ള കോൺഗ്രസ്സ് നേതാക്കളുടെ ഉത്തരം മുട്ടിക്കാൻ പോകുന്ന തുറന്നുപറച്ചിലാണ് പുറത്തുവരുന്നത്.














