ഇടുക്കി: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഏഴ് സ്പിൽവേ ഷട്ടറുകൾ ഉയർത്തി. സെക്കന്റിൽ 4,000 ഘനയടി ജലമാണ് അണക്കെട്ടിൽ നിന്നും പുറത്തേയ്‌ക്ക് ഒഴുക്കിവിടുന്നത്. കൂടുതൽ ഷട്ടറുകൾ ഉയർത്തിയതോടെ പെരിയാറിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. തീരത്ത് താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ല കളക്ടർ നിർദ്ദേശിച്ചു.
അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തിപ്രാപിച്ചതിനാലാണ് ഡാമിലെ ജനലനിരപ്പ് ഉയർന്നത്. കൂടാതെ തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞത് ജലനിരപ്പ് കൂടാൻ കാരണമായി. നിലവിൽ 141.60 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. കൂടുതൽ ഷട്ടറുകൾ തുറന്ന പശ്ചാത്തലത്തിൽ ജലനിരപ്പ് കുറയുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്. അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.10 അടിയായി.
മഴ കനത്തതോടെ ആളിയാർ ഡാമിന്റെ ഷട്ടറുകളും കൂടുതൽ ഉയർത്തി. 11 ഷട്ടറുകൾ 12 സെന്റിമീറ്റർ വീതമാണ് ഉയർത്തിയത്. 4,000 ക്യൂസെക്‌സ് ജലമാണ് അണക്കെട്ടിൽ നിന്നും ഒഴുക്കി വിടുന്നത്. ആളിയാർ പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ നദിയിലൂടെയുള്ള നീരൊഴുക്ക് വർദ്ധിക്കുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പുഴയോരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
Comments