എറണാകുളം: എൽഎൽബി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ ആലുവ ഈസ്റ്റ് സി.ഐയെ സ്ഥലം മാറ്റി. സിഐ സുധീർ കുമാറിനെ പോലീസ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയത്. യുവതിയുടെ മരണം സംബന്ധിച്ച അന്വേഷണ ചുമതല ഡിവൈഎസ്പിക്ക് ആയിരിക്കും.
കേസിൽ ആരോപണ വിധേയനായ സിഐ സ്‌റ്റേഷൻ ചുമതലയിൽ തുടർന്നിരുന്നത് കടുത്ത വിമർശനങ്ങൾക്ക് കാരണമായിരുന്നു. തുടർന്ന് അന്വേഷണ റിപ്പോർട്ട് ലഭിച്ചതിന് ശേഷം നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കി റൂറൽ എസ്.പി കെ. കാർത്തിക് രംഗത്തെത്തി. സ്റ്റേഷൻ ചുമതലകളിൽ നിന്ന് സുധീറിനെ നീക്കിയതായി ചൊവ്വാഴ്ച റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ സി.ഐ ഇന്നും ഡ്യൂട്ടിക്ക് എത്തിയതായിരുന്നു വിവാദമായത്. തുടർന്ന് സ്റ്റേഷൻ പരിസരത്ത് വിവിധ രാഷ്‌ട്രീയ സംഘടനകൾ പ്രതിഷേധവുമായെത്തി. ഇതിന് പിന്നാലെയാണ് ഇപ്പോൾ സ്ഥലം മാറ്റം സ്ഥിരീകരിച്ചിരിക്കുന്നത്.
സംഭവത്തിലെ പോലീസ് വീഴ്ചയെക്കുറിച്ച് അന്വേഷണ റിപ്പോർട്ട് എസ്പി കെ. കാർത്തിക്കിന് ആലുവ ഡിവൈഎസ്പി കൈമാറിയിട്ടുണ്ട്. മോഫിയയുടെ മരണത്തിൽ ഭർത്താവ്, മാതാപിതാക്കൾ, ആലുവ സിഐ എന്നിവരുടെ പങ്ക് സംബന്ധിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടാണ് കൈമാറിയിരിക്കുന്നത്. മോഫിയയുടെ മരണത്തിൽ വിശദമായ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ഉത്തരവിട്ടിട്ടുണ്ട്. കേസ് ഡിസംബർ 27 ന് പരിഗണിക്കും.
നിലവിൽ ആത്മഹത്യ ചെയ്ത മോഫിയയുടെ ഭർത്താവും കുടുംബവും പോലീസ് കസ്റ്റഡിയിലാണ്. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.
Comments