മുംബൈ: അന്വേഷണവുമായി ഉടൻ സഹകരിക്കുമെന്ന് മഹാരാഷ്‌ട്ര മുൻ പോലീസ് കമ്മീഷണർ പരംബീർ സിംഗ്. താൻ ഒളിവിൽ പോയിട്ടില്ലെന്നും ചണ്ഡീഗഡിലുണ്ടെന്നും പരംബീർ സിംഗ് പറഞ്ഞു. റഷ്യയിലേക്ക് കടന്നെന്ന വാർത്തകൾ പ്രചരിച്ചതിന് പിന്നാലെയാണ് പരംബീർ സിംഗിന്റെ പ്രതികരണം. മഹാരാഷ്‌ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെതിരായ കോഴ ആരോപണ വെളിപ്പെടുത്തലിന് പിന്നാലെയാണ് പരംബീർ സിംഗ് ഒളിവിൽപ്പോയത്.
ദേശ്മുഖിനെതിരായ 100 കോടിയുടെ കോഴ ആരോപണം പുറത്തുകൊണ്ടു വരുന്നത് പരംബീർ സിംഗ് ആണ്. അംബാനിയുടെ വീടിന് സമീപം സ്‌ഫോടക വസ്‌കുക്കൾ കണ്ടെത്തിയ കേസിൽ അറസ്റ്റിലായ, പോലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയോട് ബാറുകളിൽ നിന്ന് 100 കോടി രൂപ പിരിച്ച് നൽകാൻ ദേശ്മുഖ് ആവശ്യപ്പെട്ടെന്നായിരുന്നു ആരോപണം. ഇതേ തുടർന്ന് ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചതോടെയാണ് ദേശ്മുഖ് രാജിവെച്ചത്.
മേയ് 5 മുതൽ ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി അവധിയിൽ പ്രവേശിച്ച പരംബീർ പിന്നീട് അവധി നീട്ടുകയായിരുന്നു. ഓഗസ്റ്റ് രണ്ടാംവാരമാണ് അവധി നീട്ടാനായി അവസാനമായി സർക്കാരിനെ സമീപിച്ചത്. പിന്നീട് അദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങളൊന്നുമില്ലെന്ന് പോലീസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. അംബാനിയുടെ വീട്ടിന് സമീപം സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ കേസിന്റെ അന്വേഷണത്തിൽ വീഴ്‌ച്ച വരുത്തിയെന്ന് ആരോപിച്ച് പരംബീർ സിംഗിനെ സർക്കാർ ഹോം ഗാർഡിലേക്ക് മാറ്റിയിരുന്നു.
ആഭ്യന്തരമന്ത്രിയായിരുന്ന ദേശ്മുഖിന്റെ നിർദ്ദേശപ്രകാരമായിരുന്നു പരംബീർ സിംഗിനെ സ്ഥലം മാറ്റിയത്. പിന്നാലെയാണ് ദേശ്മുഖിനെതിരെ ഗുരുതര ആരോപണവുമായി പരംബീർ എത്തിയത്. അതേസമയം ഭീഷണിപ്പെടുത്തി പണം തട്ടിയതുമായി ബന്ധപ്പെട്ട് അഞ്ച് പരാതികളാണ് പരംബീറിനെതിരെ നിലവിലുള്ളത്. പരംബീർ സിംഗിനെ കണ്ടെത്താനായുള്ള ശ്രമത്തിലാണ് മുംബൈ പോലീസ്. ഇതിനായി ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു.
കഴിഞ്ഞ ദിവസം പരംബീർ സിംഗിനെ അറസ്റ്റ് ചെയ്യുന്നത് സുപ്രീം കോടതി തടഞ്ഞിരുന്നു. കേസിൽ സഹകരിക്കണമെന്നും പരംബീർ സിംഗിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പിന്നാലെയാണ് താൻ എവിടെയാണെന്ന് അറിയിച്ച് പരംബീർ സിംഗ് തന്നെ എത്തിയത്. പരംബീർ സിങ് ഇന്ത്യയിലുണ്ടെന്നും, ജീവന് ഭീഷണി നേരിടുന്നുവെന്നുമാണ് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ പുനീത് ബാലിയും അറിയിച്ചിരുന്നു.
Comments