തിരുവനന്തപുരം: വനിത കമ്മീഷൻ അംഗം ഷാഹിദാ കമാലിന്റെ വ്യാജ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച പരാതിയിൽ ചോദ്യങ്ങളുമായി ലോകായുക്ത. വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ എവിടെയെന്ന് ലോകായുക്ത ചോദിച്ചു. സത്യസന്ധത ബോധ്യപ്പെടണമെങ്കിൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണമെന്ന് ലോകായുക്ത നിർദ്ദേശിച്ചു. അടുത്ത മാസം കേസ് വിളിക്കുമ്പോൾ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാനാണ് നിർദേശം. കസാഖിസ്ഥാൻ ഓപ്പൺ സർവകലാശാലയിൽ നിന്ന് ഓണററി ഡോക്ടറേറ്റ് നൽകിയെന്ന് സർക്കാരും കേസിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. ഓണററി ഡോക്ടറേറ്റ് ലഭിച്ച വിവരം ഷാഹിദ കമാലാണ് അറിയിച്ചതെന്നും സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു.
വ്യാജഡോക്ടറേറ്റ് വാദത്തിൽ വിചിത്രവാദങ്ങളാണ് ഷാഹിദ ഉയർത്തുന്നത്. ഇതോടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച സർട്ടിഫിക്കറ്റുകൾ എത്രയും വേഗം ഹാജരാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഡോക്ടറേറ്റ് കസാഖിസ്ഥാൻ സർവകലാശാലയിൽ നിന്നാണെങ്കിൽ, ഷാഹിദയുടെ പ്രവർത്തനങ്ങൾ അവർ എങ്ങനെയാണ് അറിഞ്ഞതെന്നും കോടതി ചോദിച്ചു. യൂണിവേഴ്‌സിറ്റിയിലെ മലയാളിയായ ഒരു പ്രതിനിധിയാണ് തന്നെ ശുപാർശ ചെയ്തത് എന്നായിരുന്നു ഷാഹിദയുടെ മറുപടി. കേസിന്റെ വിവരങ്ങൾ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാൻ പാടില്ലെന്നും ഷാഹിദ ലോകായുക്തയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments