മുസാഫര്‍ബാദ് ; പാക് അധിനിവേശ കശ്മീരിൽ അവശ്യസാധനങ്ങളുടെ വില കുതിക്കുന്നു . ഒരു ഗ്യാസ് സിലിണ്ടറിന് 2500 രൂപയാണ് നിലവിൽ വില. പഞ്ചസാരയ്‌ക്കാകട്ടെ 140 രൂപയും.
മുസാഫറാബാദിലെ പാവപ്പെട്ടവരുടെ ജീവിതം ഇമ്രാൻ ഖാൻ സർക്കാർ നരകതുല്യമായി മാറ്റിയെന്ന് കാട്ടി രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. പണപ്പെരുപ്പം പാർശ്വവൽക്കരിക്കപ്പെട്ടവരുടെ കുടുംബബജറ്റിനെ താളം തെറ്റിക്കുന്നതായും ജനങ്ങൾ പറയുന്നു.
നാണയപ്പെരുപ്പവും ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റവും മൂലം ഇമ്രാൻ ഖാൻ സർക്കാർ രാജ്യവ്യാപകമായി പ്രതിഷേധം നേരിടുകയാണ്.പ്രതിപക്ഷ സഖ്യമായ പാകിസ്താന്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് വിലക്കയറ്റത്തിനെതിരെ മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുകയാണ്.
നിയമവിരുദ്ധരും കഴിവുകെട്ടവരുമായ ഭരണാധികാരികളിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കാൻ അടിയന്തര തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് പാകിസ്താന്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ആവശ്യപ്പെടുന്നത് .‘ഇമ്രാൻ ഖാൻ തങ്ങൾക്ക് തൊഴിൽ വാഗ്ദാനം ചെയ്തിരുന്നു, അതൊന്നും ലഭിച്ചില്ല. അദ്ദേഹത്തിന്റെ ഭരണത്തിൻകീഴിൽ സാധാരണക്കാരൻ ബുദ്ധിമുട്ടിലായി.പെട്രോൾ, ഭക്ഷണം എന്നിങ്ങനെ എല്ലാത്തിനും വില കുതിച്ചുയരുകയാണ്. 110 രൂപയുണ്ടായിരുന്ന പഞ്ചസാര ഇപ്പോൾ 140 രൂപയാണ്.‘ പാക് അധീന കശ്മീരിലെ നിവാസികൾ ഒന്നടങ്കം പറയുന്നു.
പാകിസ്താനിലെ പണപ്പെരുപ്പ നിരക്ക് ലോകത്തിലെ നാലാമത്തെ ഉയർന്ന നിരക്കാണ്. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാവുകയും വേതനം ലഭിക്കാത്ത നിലയുമാണുള്ളത് .
Comments