തിരുവനന്തപുരം: ഒരാഴ്ചകൊണ്ട് പച്ചക്കറി വില സാധാരണ നിലയിലെത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പി പ്രസാദ്. കൂടുതൽ പച്ചക്കറികൾ വരും ദിവസങ്ങളിൽ എത്തുമെന്നും നേരിട്ട് പച്ചക്കറികൾ സംഭരിക്കാൻ ഹോർട്ടി കോർപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബോധപൂർവ്വം വില ഉയർത്തുന്നതിനെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം തക്കാളി ഉൾപ്പെടെയുള്ള പച്ചക്കറികൾക്ക് ഇങ്ങനെ വില കൂടിയാൽ എന്ത് ചെയ്യണമെന്ന ആശങ്കയിലാണ് വിട്ടമ്മമാർ ഉൾപ്പെടെയുള്ളവർ. ഇതിനിടെയാണ് മീം ക്രിയേറ്റർമാർ തക്കാളി വില വർദ്ധനവിനെ കുറിച്ചുള്ള മീം നിർമ്മിച്ച് പ്രചരിപ്പിക്കുന്നത്.
ഗൂഗിൾ മീഡിയ ട്രെൻഡുകൾ പോലും ഇപ്പോൾ ഏറ്റവും കൂടുതൽ തിരയുന്നത് തക്കാളിയെ കുറിച്ചാണെന്നാണ് റിപ്പോർട്ട്.തക്കാളിയില്ലാതെ സാമ്പാർ ഉണ്ടാക്കുന്നതെങ്ങനെ, തക്കാളിയില്ലാതെ രസവും ചട്നിയും ഉണ്ടാക്കുന്നതെങ്ങനെ തുടങ്ങിയ കാര്യങ്ങൾ തിരയുന്ന തിരക്കിലാണ് എല്ലാവരും.
തക്കാളി ഇഷ്ടമില്ലാത്ത ആളുകൾ എങ്ങനെ തക്കാളിയില്ലാതെ കറിവെക്കാമെന്ന് ഗൂഗിളിൽ തിരയാറുണ്ടെങ്കിലും മറ്റൊരു വഴിയുമില്ലാതെ എങ്ങനെ തക്കാളി ഇല്ലാതെ കറിവെക്കാമെന്ന് മറ്റുള്ളവരും തിരയാൻ തുടങ്ങിയിരിക്കുകയാണ്.
തക്കാളിയുടെ വില വർധനയെ തുടർന്ന് ചെങ്കൽപേട്ട് ജില്ലയിലെ മധുരാന്തകത്ത് സ്ഥിതി ചെയ്യുന്ന ഒരു ഭക്ഷണശാല ഒരു കിലോ തക്കാളി നൽകുന്നവർക്ക് പകരമായി ബിരിയാണി പാക്കറ്റുകൾ നൽകുകന്നത് മുൻപ് വാർത്തയായിരുന്നു.
Comments