ഭാരതത്തിന്റെ അഖണ്ഡതയ്‌ക്കും പരമാധികാരത്തിനു നേരെ വെല്ലുവിളികളുയര്‍ത്തിയ ഭീകരാക്രമണം . നൂറ്റിയറുപതോളം പേർ കൊല്ലപ്പെട്ടു. അറുനൂറിലധികം പേർക്ക് പരിക്കു പറ്റി. നിരവധി സ്ഥാപനങ്ങൾ തകർക്കപ്പെട്ടു. മുംബൈ അധോലോകത്തെ കിടുകിടെ വിറപ്പിച്ച വിജയ് സലാസ്കർ, സമർത്ഥനായ പോലീസ് ഓഫീസറും ഭീകര വിരുദ്ധ സേന തലവനുമായിരുന്ന ഹേമന്ത് കാർക്കറെ, കുറ്റവാളികളുടെ പേടി സ്വപ്നമായിരുന്ന പോലീസ് കമ്മീഷണർ അശോക് കാംതെ, നാഷണൽ സെക്യൂരിറ്റി ഗാർഡിലെ മേജറായിരുന്ന സന്ദീപ് ഉണ്ണിക്കൃഷ്ണൻ, ഹവിൽ ദാർ ഗജേന്ദർ സിംഗ്, മരണം കീഴടക്കുന്നതിനു മുൻപേ അജ്മൽ കസബിനെ കീഴടക്കിയ തുക്കാറാം ഓംബ്ലേ തുടങ്ങിയ കർമ്മ ധീരരുടെ കനത്ത നഷ്ടങ്ങളാണ് 2008 നവംബറിലെ അവസാന ആഴ്ച നമുക്ക് സമ്മാനിച്ചത്.
സ്വാതന്ത്ര്യത്തിനു ശേഷം ആന്തരികമായും ബാഹ്യമായും ഒട്ടനവധി പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വന്നുവെങ്കിലും അതില്‍ നിന്നെല്ലാം കൂടുതല്‍ കരുത്തും നിശ്ചയദാര്‍ഢ്യവുമുള്‍ക്കൊണ്ട് ഉയിർത്തെഴുന്നേറ്റ ഭാരതം 2008 നവംബർ 26 ന് നടന്ന മുംബൈ ഭീകരാക്രമണത്തെയും അതിജീവിക്കുക തന്നെ ചെയ്തു. ആക്രമണത്തിനായി കടൽ കടന്നു വന്ന പത്തു പേരിൽ ജീവനോടെ പിടിക്കപ്പെട്ട അജ്മൽ കസബിനെ 2012 നവംബർ 21 ന് തൂക്കിലേറ്റിയെങ്കിലും അണിയറയിലിരുന്ന് പദ്ധതി നടപ്പാക്കിയിരുന്നവരിൽ പലരും ഇന്നും സുരക്ഷിതരാണ്. ഐ എസ് ഐയാൽ ബീജാവാപം ചെയ്യപ്പെട്ട് അൽ ഖ്വായ്ദൻ തിരക്കഥയിൽ ലഷ്കർ ഭീകരരാൽ നടത്തപ്പെട്ട ആക്രമണമായിരുന്നു മുംബൈയിൽ അന്ന് നടന്നത് .
സത്യം ചെരിപ്പിടുമ്പോഴേക്കും നുണ ലോകം ചുറ്റിവരുമെന്നുള്ള ചൊല്ലുകളെ അര്‍ത്ഥവത്താക്കുന്ന വിധത്തിലായിരുന്നു മുംബൈ ആക്രമണത്തെക്കുറിച്ച് രാജ്യത്തിന്റെ പല കോണുകളില്‍ നിന്നുയര്‍ന്ന പ്രതികരണങ്ങള്‍. ഒരു അന്തര്‍ദ്ദേശീയ പ്രശ്നമായി മാറിയ സംഭവത്തില്‍ സ്വന്തം രാഷ്‌ട്രത്തിന്റെ നിലപാടെന്തായിരുന്നുവെന്നോ, അതിന്റെ അടിസ്ഥാനമെന്തെന്നോ അല്ലെങ്കില്‍ അതിനു അധാരമാക്കിയ തെളിവുകളെന്തെന്നോ അറിയാന്‍ ശ്രമിക്കാതെ, അഥവാ ശ്രമിച്ചാല്‍ തന്നെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കു വേണ്ടി അതിനെ പുകമറയ്‌ക്കുള്ളിലാക്കി സിദ്ധാന്തങ്ങൾ പടച്ചുണ്ടാക്കാനായിരുന്നു രാജ്യത്തെ ഒരു വിഭാഗം മാദ്ധ്യമങ്ങളും മതമൗലികവാദികളും ശ്രമിച്ചത്
കടൽ കടന്ന് ആക്രമണത്തിനായി ഇന്ത്യയിലെത്തിയവർ തങ്ങളുടെ പൗരന്മാർ തന്നെയാണെന്നും ലഷ്കർ ഭീകരൻ സഖി ഉർ റഹ്മാൻ ലഖ്വിയാണ് ആക്രമണത്തിന്റെ സൂത്രധാരനെന്നും പാകിസ്ഥാൻ പോലും പറഞ്ഞു കഴിഞ്ഞിട്ടും ഗൂഢാലോചാനാ സിദ്ധാന്തങ്ങളുമായി അവർ ഇപ്പോഴും അരങ്ങു വാഴുന്നുണ്ട്. രാഷ്‌ട്രത്തിനകത്ത് വാഴുന്ന ഇത്തരം ശത്രുക്കളെ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. ഇനിയൊരു കാലത്തും ബാഹ്യ ശക്തികളെ സഹായിക്കുന്ന രീതിയിൽ പ്രവർത്തിക്കാൻ അവരെ അനുവദിക്കരുത്. മുംബൈ ഭാവിയിലേക്കുള്ള ഒരു ചൂണ്ടു പലകയാണ്. ബ്ലീഡ് ഇന്ത്യാ പ്രോജക്ട്സുമായി ലഷ്കർ ഇ തോയിബയും, സ്വന്തം മതശാസ്ത്രത്താൽ ലോകത്തെ മോചിപ്പിക്കാൻ തീരുമാനിച്ചു കൊണ്ട് അൽ ഖ്വായ്ദയും പിന്തുണയായി താലിബാനും പുതിയ ഭീഷണിയുമായി ഇസ്ലാമിക് സ്റ്റേറ്റും ഒരു കുടക്കീഴിലെത്തുമ്പോൾ മുംബൈ മോഡൽ ആക്രമണങ്ങൾ ആവർത്തിക്കാനുള്ള സാധ്യതകൾ കൂടുതലാണ്.
ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തുക, തീവ്രവാദികൾക്ക് ഒത്താശ ചെയ്യുന്നവരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തുക, അത്യന്താധുനിക ആയുധങ്ങൾ സൈന്യത്തിൽ ഉൾപ്പെടുത്തുക, വെടിയേറ്റാൽ രക്ഷപ്പെടാൻ കഴിയുന്ന തരത്തിലുള്ള ഒന്നാം തരം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ വാങ്ങുക, അങ്ങനെ പല നിർദ്ദേശങ്ങളും നടപ്പിലാക്കേണ്ടതുണ്ട്. മുംബൈ ആക്രമണത്തിനു ശേഷം രൂപീകരിക്കപ്പെട്ട നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി ( എൻഐഎ ) ഫലപ്രദമായി പ്രവർത്തനം നടത്തുന്നുണ്ട് എന്നതാണ് വലിയൊരു ആശ്വാസം.
മാസങ്ങളും വർഷങ്ങളുമെടുത്ത് ലഷ്കർ ഇ തോയ്ബയും ഐഎസ്ഐയും അൽ ഖ്വായ്ദയും ഒരുമിച്ചൊരുക്കിയ ആക്രമണം തുക്കാറാം ഓംബ്ലെയും ഹേമന്ത് കാർക്കറെയും വിജയ് സലാസ്കറും ആശോക് കാംതെയും സന്ദീപ് ഉണ്ണിക്കൃഷ്ണനുമുൾപ്പെടെയുള്ള ധീരന്മാരുടെ പോരാട്ട വീര്യത്തിനു മുന്നിൽ തകർന്നു തരിപ്പണമാകുന്നത് ഭാരതം കണ്ടു. നരിമാൻ പോയിന്റിൽ ഭീകരർക്കെതിരെ പോരാടുമ്പോൾ ശിരസിലേറ്റ വെടിയുണ്ടയുടെ ചീളുമായി ജീവിക്കുന്ന എൻ എസ് ജി കമാൻഡോ കണ്ണൂർ സ്വദേശി പി വി മനേഷിനെപ്പോലെയുള്ളവരുടെ ധീരതയും സഹനവും ഭാരതം ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു.
ജീവൻ ത്യജിച്ചായാലും രാഷ്‌ട്രത്തിന്റെ അഖണ്ഡതയും പരാമാധികാരവും കാത്തു സൂക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് മരണത്തിലേക്ക് നടന്നു കയറിയവർ നൽകിയ സന്ദേശം എത്രയോ മഹത്തരമാണ്. എങ്കിലും രാഷ്‌ട്രരക്ഷയ്‌ക്കു വേണ്ടി നിയോഗിക്കപ്പെട്ട് ജീവന്‍ നല്‍കിയവരുടെ കുടുംബങ്ങള്‍ക്ക് ഇന്നത്തെ ദിവസം വേദനയുടേതായിരിക്കും. പക്ഷേ അവരുടെ കണ്ണീരിലും തിളങ്ങിനില്‍ക്കുന്നത് രാഷ്‌ട്രത്തോടുള്ള പ്രതിബദ്ധതയായിരിക്കുമെന്നതിൽ സംശയമില്ല. ഡോ ബാബാ സാഹേബ് അംബേദ്കർ ഒരിക്കൽ പറഞ്ഞു “ഹിംസയ്‌ക്കു മുന്നിൽ കുമ്പിട്ടു കിട്ടുന്ന സമാധാനം സമാധാനമേയല്ല, ആക്രമണത്തിനു വരുമ്പോൾ പോരാടുവാൻ വിസമ്മതിക്കുന്നതു കൊണ്ട് യുദ്ധം ഇല്ലാതാകുന്നുമില്ല. യുദ്ധം ഇല്ലാതാകണമെങ്കിൽ അതിൽ അടരാടി ജയിക്കണം. ന്യായാധിഷ്ഠിതമായ സമാധാനം പുനസ്ഥാപിക്കണം”.
അതെ ! ന്യായാധിഷ്ഠിതമായ സമാധാനം പുനസ്ഥാപിക്കാൻ, ഇനിയൊരു വൈദേശിക ആക്രമണങ്ങളും ഭാരതത്തിന്റെ മണ്ണിലുണ്ടാകാതിരിക്കാൻ, രാഷ്‌ട്രത്തിന്റെ അഖണ്ഡതയ്‌ക്കെതിരെ ഉയർന്നു വരുന്ന ഓരോ വെല്ലുവിളികളും സധൈര്യം നേരിടാൻ, നമുക്ക് പ്രതിജ്ഞയെടുക്കാം.. അരയും തലയും മുറുക്കി ഈ രാഷ്‌ട്രത്തിന്റെ സംരക്ഷണത്തിനായി അവസാന ശ്വാസം വരെ പോരാടുമെന്ന് നമുക്കുറപ്പിക്കാം…
Comments