കൊച്ചി: മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്ത വികാരി മാർ ആന്റണി കരിയിൽ. കൂടിക്കാഴ്‌ച്ചയിൽ കുർബാനക്രമ ഏകീകരണം സംബന്ധിച്ച സീറോ മലബാർ സഭയിലെ തർക്കം മാർപാപ്പയെ ധരിപ്പിച്ചതായാണ് സൂചന. അതിരൂപതയുടെ അപ്പീൽ വത്തിക്കാന്റെ പരിഗണനയിലിരിക്കെയാണ് മാർപ്പാപ്പയുമായുള്ള കൂടിക്കാഴ്ച.
ജനാഭിമുഖ കുർബ്ബാന നിലനിർത്തണമെന്ന അതിരൂപതയുടെ ആവശ്യവും മാർപാപ്പയെ അറിയിച്ചു. ഈ സാഹചര്യത്തിൽ മാർപാപ്പയിൽ നിന്ന് അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിൽ അതിരൂപതാ നേതൃത്വം. തൃക്കാക്കര മൈനർ സെമിനാരി റെക്ടർ മോൺ ആന്റണി നരികുളവും മാർ ആന്റണി കരിയിലിനൊപ്പം ഉണ്ടായിരുന്നു.
ഈ ഞായറാഴ്ചയാണ് സഭയിൽ ഏകീകൃത കുർബ്ബാനക്രമം നടപ്പാക്കേണ്ടത്. കാൽ നൂറ്റാണ്ട് മുൻപ് സിനഡ് ചർച്ച ചെയ്ത് വത്തിക്കാന് സമർപ്പിച്ച ശുപാർശയായിരുന്നു സിറോ മലബാർ സഭയിലെ ആരാധനാക്രമം ഏകീകരിക്കൽ. എന്നാൽ പലവിധത്തിലുള്ള എതിർപ്പുകൾ കാരണം തീരുമാനം വൈകുകയായിരുന്നു.
ജൂലൈയിലാണ് സിറോ മലബാർ സഭയിൽ ആരാധനാക്രമം ഏകീകരിക്കാൻ തീരുമാനമായത്. ഒക്ടോബറിൽ ആരാധനാക്രമം ഏകീകരിച്ച് ഉത്തരവ് ഇറങ്ങുകയും ചെയ്തു. ഈ മാസം 28ന് ഈ ഉത്തരവ് നടപ്പിലാക്കണമെന്ന് മാർപാപ്പ മെത്രാന്മാർക്ക് നിർദ്ദേശം നൽകിയത്. ഈസ്റ്റർ ദിനത്തിന് മുൻപ് എല്ലാ രൂപതകളിലും പുതിയ കുർബാന രീതി ഉണ്ടാക്കണമെന്നായിരുന്നു സിനഡ് നിർദ്ദേശം. സഭയുടെ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.
കുർബാനയുടെ ആദ്യഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അൾത്താര അഭിമുഖമായും നടത്തണമെന്നാണ് പുതിയ തീരുമാനം. പാലാ, ഇടുക്കി ഉൾപ്പെടെയുള്ള ചില രൂപതകൾ ഈ ആരാധനാ രീതി നേരത്തെ തന്നെ പ്രാബല്യത്തിൽ വരുത്തിയിരുന്നു. എന്നാൽ സിനഡ് തീരുമാനം പിൻവലിച്ച് നിലവിലെ ജനാഭിമുഖ കുർബാന തുടരാൻ അനുവദിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.
Comments