തിരുവനന്തപുരം: ‘ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാഗാനം ഞാൻ, ഏകഭാവമേതോ താളം, മൂകരാഗ ഗാനാലാപം, ഈ ധ്വനിമണിയിൽ, ഈ സ്വരജതിയിൽ, ഈ വരിശകളിൽ’…… 1981ൽ പുറത്തിറങ്ങിയ തേനും വയമ്പും എന്ന സിനിമയിലെ ഈ ഗാനം കേൾത്ത മലയാളികൾ ആരും ഉണ്ടാകില്ല. ബിച്ചു തിരുമലയുടെ വരികൾക്ക് രവീന്ദ്രൻ മാസ്റ്റർ സംഗീതം പകർന്ന ഈ ഗാനം പിറന്നതിന് പിന്നിലെ കഥ ബിച്ചു തിരുമല തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
ബിച്ചു തിരുമലയും രവീന്ദ്രൻ മാസ്റ്ററും ആദ്യമായി ഒരുമിക്കുന്ന ചിത്രമായിരുന്നു തേനും വയമ്പും. സിനിമയുടെ ഭാഗമായി കോഴിക്കോട് വെച്ച് ഇരുവരും കണ്ടുമുട്ടിയപ്പോൾ ബിച്ചുവിന് രവീന്ദ്രൻ മാസ്റ്റർ ഒരു ടേപ്പ് നൽകി. കഴിഞ്ഞ ദിവസം മനസിലെത്തിയ ട്യൂണാണെന്ന് അറിയിച്ചാണ് ടേപ്പ് നൽകിയത്. വൈകരുതെന്ന മുന്നറിയിപ്പോടെയാണ് രവീന്ദ്രൻ മാസ്റ്റർ ടേപ്പ് നൽകിയതെന്നും ബിച്ചു തിരുമല പറഞ്ഞിരുന്നു.
ബിച്ചു തിരുമലയുടെ വാക്കുകൾ ഇങ്ങനെ ‘ടേപ്പും വാങ്ങി തിരുവനന്തപുരത്തെ വീട്ടിലെത്തി എഴുതാനിരിക്കുമ്പോൾ രാത്രി വൈകി, കറണ്ടുമില്ല! കംപോസിങ് ഉടനെ വേണ്ടതായതിനാൽ എഴുത്ത് മാറ്റിവയ്‌ക്കാനാവില്ല. മെഴുകുതിരിയുടെ അരണ്ട വെളിച്ചത്തിൽ എഴുതാനിരുന്നു. കടലാസിലേക്ക് കുറിച്ച വാക്കുകളിലൊന്നും ഒരു തൃപ്തി പോര. ഒരു ദാക്ഷിണ്യവുമില്ലാതെ കൊതുകുകളുടെ വളഞ്ഞിട്ടുള്ള ആക്രമണവും കൂടിയായപ്പോൾ എഴുതേണ്ടെന്നു പോലും തോന്നിപ്പോയി.
രണ്ടുദിവസം മുമ്പ് വാങ്ങിയ പി ഭാസ്‌കരന്റെ പുസ്തകമായ ‘ഒറ്റക്കമ്പിയുള്ള തംബുരു’ അരണ്ട വെളിച്ചത്തിൽ അലക്ഷ്യമായി കിടക്കയിൽ കിടക്കുന്നത് അവിചാരിതമായാണ് കണ്ണിൽപ്പെട്ടത്. വട്ടമിട്ടു മൂളിപ്പറക്കുന്ന കൊതുകും ഭാസ്‌കരൻ മാഷിന്റെ പുസ്തകവും… പിന്നെ ഒട്ടും വൈകിയില്ല, ഉള്ളിലെ സർഗകോണിൽ പാട്ടുകുറിക്കാനുള്ള കളമൊരുങ്ങി. മങ്ങിയ വെളിച്ചത്തിൽ ഒട്ടും മങ്ങലില്ലാത്ത മനസ്സുമായി തിരുമല കുറിച്ചു ‘ഒറ്റക്കമ്പി നാദം മാത്രം മൂളും വീണാഗാനം ഞാൻ…’
Comments