കാസർകോട്: മുടിമുറിച്ച് പ്ലസ്‌വൺ വിദ്യാർത്ഥിയെ റാഗ് ചെയ്ത സംഭവത്തിൽ മഞ്ചേശ്വരം പോലീസ് കേസെടുത്തു. ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ റാഗിങ്ങിനിരയായ വിദ്യാർത്ഥി പോലീസിൽ പരാതി നൽകിയതോടെയാണ് കേസെടുത്തത്. ഉപ്പള ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ്ടു വിദ്യാർഥികളായ എട്ടു പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. സംഭവത്തിൽ നേരത്തെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.
മുടിമുറിച്ചും ഫാഷൻ പരേഡ് മാതൃകയിൽ നടത്തിച്ചും നവാഗതരായ പ്ലസ്വൺ വിദ്യാർത്ഥികളെ റാഗിങ്ങിനിരയാക്കിയെന്നാണ് പരാതി. റാഗിങ്ങിന് ഇരയായ കുട്ടികളിൽ മഞ്ചേശ്വരം സത്യടുക്ക സ്വദേശിയായ പ്ലസ്വൺ വിദ്യാർഥിയാണ് പരാതി നൽകിയത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. സ്‌കൂളിന് സമീപത്തെ കടയിൽ വെച്ചായിരുന്നു റാഗിങ്.
സത്യടുക്ക സ്വദേശിയായ വിദ്യാർഥിയുടെ മുടി കത്രിക കൊണ്ട് മുറിച്ചു മാറ്റുന്ന വീഡിയോ വ്യാഴാഴ്ച വൈകീട്ടോടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ മറ്റു വിദ്യാർഥികളെയും റാഗ് ചെയ്യുന്ന വീഡിയോകൾ പ്രചരിച്ചു തുടങ്ങി. എന്നാൽ റാഗിങ്ങിനിരയായ വിദ്യാർത്ഥികൾ ആരും തന്നെ ആദ്യഘട്ടത്തിൽ പരാതി ഉന്നയിച്ചിരുന്നില്ല. എന്നാൽ ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി മനോജ് കുമാർ കേസെടുത്തിന് പിന്നാലെ വിദ്യാർത്ഥി പരാതിപ്പെടുകയായിരുന്നു.
Comments