കൊച്ചി: തങ്ങളുടെ കാറിനെ സൈജു തങ്കച്ചൻ പിന്തുടർന്നതിൽ ഭയന്നാണ് കാറിന് വേഗം കൂട്ടിയതെന്ന് മോഡലുകളുടെ കാറോടിച്ചിരുന്ന അബ്ദുൾ റഹ്മാന്റെ മൊഴി. അപകടമുണ്ടായ ദിവസം ഫോർട്ട്‌കൊച്ചിയിലെ നമ്പർ 18 ഹോട്ടൽ മുതൽ സൈജു കാറിൽ ഇവരെ പിന്തുടർന്നിരുന്നു. ഇവരുടെ കാറിനെ രാത്രി കുണ്ടന്നൂരിന് സമീപത്ത് വച്ച് സൈജു തടഞ്ഞു നിർത്തി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. അതുവരെ മിതമായ വേഗതയിൽ സഞ്ചരിച്ച മോഡലുകളുടെ കാർ, അതിന് ശേഷമാണ് വേഗത കൂട്ടിയതും പിന്നീട് അപകടമുണ്ടായതും. റോഡരികിലെ നിരീക്ഷണ ക്യാമറകളിൽ നിന്ന് പോലീസ് ശേഖരിച്ച ദൃശ്യങ്ങളിൽ നിന്ന് ഇത് വ്യക്തമാണ്. അപകടമുണ്ടായ സ്ഥലത്ത് സൈജുവിന്റെ കാർ എത്തിയ ശേഷം തിരികെ പോകുന്ന ദൃശ്യങ്ങളും പോലീസ് നേരത്തെ കണ്ടെടുത്തിരുന്നു.
സൈജുവിന്റെ ഭീഷണിയെ തുടർന്നാണ് കാറിന്റെ വേഗം വർധിപ്പിച്ചതും, അപകടത്തിന് ഇടയാക്കിയതെന്നുമാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. അഭിഭാഷകർക്ക് ഒപ്പം ഇന്നലെ കൊച്ചി മെട്രോ പോലീസ് സ്‌റ്റേഷനിൽ ഹാജരായ സൈജുവിനെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് ചെയ്തത്. ദുരുദ്ദേശത്തോടെ സ്ത്രീകളെ പിന്തുടരുക, അപകടത്തിന് പ്രേരണയാവുക തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നമ്പർ 18 ഹോട്ടൽ കേന്ദ്രീകരിച്ച് നടക്കുന്ന രാസലഹരി ഇടപാടിന്റെ മുഖ്യകണ്ണി സൈജുവാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ചുള്ള ചില നിർണ്ണായക മൊഴികളും പോലീസിന് ലഭിച്ചിട്ടുണ്ട്. ലഹരി ഇടപാടുകൾക്ക് വേണ്ടി സൈജു പത്ത് ലക്ഷം രൂപ തട്ടിയെടുത്തുവെന്ന മുംബൈ മലയാളി യുവതിയുടെ പരാതിയും പോലീസിന് ലഭിച്ചിട്ടുണ്ട്.
Comments