നാം എങ്ങിനെയാണോ സൃഷ്ടിക്കപ്പെട്ടത് ആ രൂപത്തിൽ ഒട്ടും സംതൃപ്തരല്ലാത്തവരാണ് നമ്മളിൽ ഭൂരിഭാഗം. അതുകൊണ്ടുതന്നെ വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെ ശരീരത്തിന് രൂപമാറ്റം വരുത്തുകയെന്നത് പലരുടെയും ഹോബിയാണ്. ഇഷ്ടമുള്ള രീതിയിൽ മുഖത്തെയും മറ്റ് ശരീര ഭാഗങ്ങളെയും മാറ്റിയെടുക്കാൻ ഇന്ന് സാധിക്കും. ഇങ്ങനെ ശരീരത്തിൽ നൂറോളം ശസ്ത്രക്രിയകൾ നടത്തി ലോക പ്രശസ്തരായവരുമുണ്ട്. കണ്ടിട്ടില്ലേ ബാർബി ഡോളിനെ പോലെ ഇരിക്കുന്ന ചില വിദേശ വനിതകളെ.. എന്നാൽ നാം ഇന്നുവരെ കണ്ടെ രൂപമാറ്റ ശസ്ത്രക്രിയകളിൽ ടോട്ടലി വെറൈറ്റി പിടിച്ച കക്ഷിയാണ് ഫ്രാൻസിലെ ആന്റണി ലോഫ്രെഡോ.
ഒറ്റ നോട്ടത്തിൽ ആരും പേടിച്ചുപോകുന്ന രൂപത്തിലേക്കാണ് ആന്റണി ലോഫ്രെഡോ ശസ്ത്രക്രിയയിലൂടെ മാറിയത്. തന്നെ കണ്ടാൽ അന്യഗ്രഹ ജീവിയെ പോലെ തോന്നണമെന്നാണ് ആന്റണിയുടെ ആഗ്രഹം. 33കാരനായ ഇയാൾ തന്റെ ജീവിത ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി ചെയ്തത് ആരെയും അതിശയിപ്പിക്കുന്ന പ്രവൃത്തികളാണ്.
കൃഷ്ണമണി ഉൾപ്പെടെയുള്ള ശരീരഭാഗങ്ങൾ ടാറ്റു ചെയ്തു കഴിഞ്ഞ ആന്റണി തന്റെ നാവിനെ രണ്ടായി പിളർത്തി. മൂക്കിന്റെ അഗ്രം മുറിച്ചു. മേൽചുണ്ടിന്റെ ഒരു ഭാഗം എടുത്തുകളഞ്ഞു. തലയിൽ മുഴകളും കുഴികളും ഉണ്ടാക്കി. ഇതെല്ലാം ചെയ്തിട്ട് കുറച്ച് നാളുകളേറെയായി. ആന്റണി ഇപ്പോൾ വാർത്തകളിൽ വീണ്ടും ഇടം പിടിച്ചത് പുതിയ സാഹസം കഴിഞ്ഞതോടെയാണ്. തന്റെ കൈകളിലെ രണ്ട് വിരലുകളും ചെത്തികളഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ശസ്ത്രക്രിയയിലൂടെ ഇടതു കയ്യിലെ വിരലുകളാണ് മുറിച്ചുമാറ്റിയത്. അടുത്ത് തന്നെ വലതുകയ്യിലും ഇത് പ്രാവർത്തികമാക്കുമെന്ന് ആന്റണി അറിയിച്ചിട്ടുണ്ട്.
തന്റെ ഈ പ്രവൃത്തികൾക്കെല്ലാം ആന്റണി ഒരു പേരിട്ടിട്ടുണ്ട്. ബ്ലാക്ക് ഏലിയന്റ് പ്രോജക്ട് എന്നാണത്. ഇൻസ്റ്റഗ്രാമിലൂടെ ശസ്ത്രക്രിയയെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ ആന്റണി അപ്പപ്പോൾ പങ്കുവെക്കാറുണ്ട്. നിരവധി ഫോളോവേഴ്സുള്ള ആന്റണിയുടെ രൂപമാറ്റ ശസ്ത്രക്രിയ എന്നും വിവാദമായിരുന്നു. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ എത്തുകയും പതിവാണ്.
പല രാജ്യങ്ങളിലും ശരീര ഭാഗങ്ങൾ മുറിച്ചുമാറ്റുന്നത് നിയമവിരുദ്ധമാണെന്നത് ആന്റണിക്ക് പലപ്പോഴും വെല്ലുവിളിയായിട്ടുണ്ട്. ഇത്തരം നിയമങ്ങൾ ഫ്രാൻസിലും നിലനിൽക്കുന്നതിനാൽ സ്പെയിനിലെത്തിയാണ് മൂക്കിന്റെ അഗ്രം ചെത്തികളഞ്ഞത്. ചുണ്ടിന്റെ ഒരു ഭാഗം അടർത്തി കളഞ്ഞതിന് ശേഷം സംസാരിക്കാൻ അൽപം ബുദ്ധിമുട്ടുണ്ടെന്നും ആന്റണി പറയുന്നു.
അന്യഗ്രഹ ജീവിയാകുന്നതിന് ആന്റണിയുടെ പോരാട്ടങ്ങൾ അവസാനിച്ചിട്ടില്ല. ശരീരം മെറ്റലിന് സമാനമാക്കുകയാണ് അടുത്ത ലക്ഷ്യം. ഇിതനായി ശരീരത്തിലെ ചർമം മുഴുവൻ നീക്കം ചെയ്യുമെന്നും ആന്റണി അറിയിച്ചു. ഇതുപോലെ രൂപം അൽപം വൈകൃതമാക്കി പ്രസിദ്ധരായ വേറെയും ആളുകളുണ്ട്. മനുഷ്യ സാത്താനായി മാറണമെന്ന് ആഗ്രഹത്തോടെ മൂക്ക് ചെത്തി, പല്ലുകൾ കൂർപ്പിച്ച ബ്രസീലുകാരൻ മൈക്കൽ ഫരോ ഡോ. അദ്ദേഹത്തിന്റെ ഭാര്യയായിരുന്നു പ്രധാന പ്രചോദനം. ഇത്തരത്തിൽ സാഹസങ്ങൾ വിനോദമാക്കുന്ന നിരവധിയാളുകൾ ലോകത്തിന്റെ അങ്ങോളമിങ്ങോളമുണ്ട്. ഇവരെല്ലാം പലപ്പോഴും ഉത്തരം കിട്ടാത്തൊരു ചോദ്യവുമാണ്.
Comments