വെള്ളച്ചാട്ടങ്ങൾ ഏവർക്കും ഹരമുള്ള കാഴ്ചയാണ്.. എത്ര കണ്ടാലും മതിവരാത്ത അതിരപ്പിള്ളി വെള്ളച്ചാട്ടം മുതൽ ലോകത്തിലെ ഉയരം കൂടിയ വെള്ളച്ചാട്ടമായ എയ്ഞ്ചൽ വരെ.. കണ്ടാലും അനുഭവിച്ചാലും മതിവരാത്ത കാഴ്ച. ലോക പ്രശസ്തമായ വെള്ളച്ചാട്ടങ്ങളിൽ ന്യൂയോർക്കിലെ ഒരു വെള്ളച്ചാട്ടം അൽപം പ്രത്യേകത നിറഞ്ഞതാണ്.. ഉയരം കൊണ്ടോ വീതി കൊണ്ടോ അല്ല, മറിച്ച് വെള്ളത്തിനരികിൽ പൊതുവെ കാണാൻ സാധ്യതയില്ലാത്ത ഒരു കാര്യം അവിടെയുള്ളത് കൊണ്ടാണ്.
ന്യൂയോർക്കിലെ ചെസ്‌നട്ട് ഉദ്യാനത്തിലെ ഈ വെള്ളച്ചാട്ടം എറ്റേണൽ ഫ്‌ലെയിം വാട്ടർഫാൾ എന്നാണ് അറിയപ്പെടുന്നത്. അതായത് അവിടെയൊരു നിത്യജ്വാലയുണ്ടെന്നർത്ഥം. വെള്ളച്ചാട്ടത്തിൽ തീനാളമോ.. അതേ.. വെള്ളത്തിനിടയിലും ജ്വലിക്കുന്നതിനാലാണ് എറ്റേണൽ ഫ്‌ലെയിം വാട്ടർഫാൾ ലോക പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായി മാറിയതും.
അമേരിക്കയിലെ ചെസ്‌നട്ട് ഉദ്യാനത്തിന്റെ ഉൾവശത്താണ് ഈ വെള്ളച്ചാട്ടം. കേരളത്തിലെ മലഞ്ചെരിവുകളിൽ കാണപ്പെടുന്ന ചെറിയ അരുവികളിലെ വെള്ളച്ചാട്ടത്തിന് സമമാണ് ഇത്. അതായത് അത്രയും കുഞ്ഞുവെള്ളച്ചാട്ടമാണെന്ന് അർത്ഥം. വെള്ളച്ചാട്ടത്തിന്റെ ഉള്ളിലായി സദാസമയം എരിഞ്ഞു കൊണ്ടിയിരിക്കുന്ന തീനാളമാണ് ഇവിടെയെത്തുന്ന സന്ദർശകരെ കാത്തിരിക്കുന്നത്.
ഈ നാളം സ്ഥിരമായി ആരെങ്കിലും കത്തിയ്‌ക്കുന്നതാണ് എന്നു കരുതിയെങ്കിൽ തെറ്റി. മെഴുകുതിരിയോ വിളക്കോ പോലുള്ള മനുഷ്യനിർമിത വസ്തുക്കളിൽ നിന്നും ഉണ്ടാകുന്നതുമല്ല ഈ നാളം. വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന പാറക്കെട്ടിനുള്ളിൽ ഈ തീനാളം എരിഞ്ഞു നിൽക്കുന്നത് പ്രകൃതി തന്നെ ഒരുക്കിയ ഒരു വിസ്മയമാണ്. സമാനതകളില്ലാത്ത ഈ പ്രതിഭാസത്തെ ചൊല്ലി ഒട്ടേറെ വിശ്വാസങ്ങളും ഇവിടെ നിലനിൽക്കുന്നുണ്ട്. ഈ നാളം കെടാതെ തുടരുന്നിടത്തോളം കാലം ലോകത്തിന് സ്ഥിരതയുണ്ടാകുമെന്നാണ് ഒരു കൂട്ടരുടെ വിശ്വാസം. ഈ ജ്വാല അണയുന്നതോടെ ലോകം അവസാനിക്കുമെന്നും മറ്റൊരു വിഭാഗം വിശ്വസിക്കുന്നു.
സാധാരണക്കാർക്കിടയിൽ മാത്രമല്ല ശാസ്ത്രലോകത്ത് ഈ തീനാളത്തിന്റെ കാരണത്തെ ചൊല്ലി അഭിപ്രായ വ്യത്യസങ്ങൾ നിലനിൽക്കുന്നുണ്ട്. തുടർച്ചയായി എരിയാൻ കാരണമാകുന്ന ഇന്ധന സ്രോതസ്സിനെ ചൊല്ലിയും ഇന്ധനമേതാണ് എന്നതിനെ കുറിച്ചും് ശാസ്ത്രലോകത്ത് ആശയക്കുഴപ്പം തുടരുകയാണ്. മീഥൈൻ ആണ് തീനാളത്തിന്റെ സ്രോതസ്സെന്ന് വാദിക്കുമ്പോൾ മറ്റ് ചിലരുടെ അഭിപ്രായത്തിൽ പ്രകൃതി വാതകമാണ് ഈ തീനാളം കെടാതെ എരിഞ്ഞു കൊണ്ടേയിരിക്കാൻ കാരണം.
തീനാളത്തിന് കാരണമായ ഇന്ധനം വരുന്നത് പാറക്കെട്ടിനടിയിൽ നിന്നാണ് എന്നതിൽ ആർക്കും തർക്കമില്ല. ചില ഗവേഷകരുടെ അഭിപ്രായത്തിൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന പാറക്കെട്ടിന് അടിയിലേക്കുള്ളത് ഷെയിൽ എന്ന മിശ്രിതത്താൽ നിർമിതമായ പാറകളാണ്. ഉയർന്ന താപനില നിലനിൽക്കുന്ന ഈ പാറക്കെട്ടിനുള്ളിൽ കാർബൺ പദാർത്ഥങ്ങൾ തുടർച്ചയായി വിഘടിപ്പിക്കപ്പെടുന്നു. ഈ കാർബൺ പദാർത്ഥങ്ങളാണ് തീനാളത്തിന് കാരണമാകുന്ന പ്രകൃതി വാതകം സൃഷ്ടിക്കുന്നതെന്നാണ് ചിലരുടെ വാദം.
അതേസമയം മറ്റൊരു വിഭാഗം ഗവേഷകർ ഈ വാദത്തെയും എതിർക്കുന്നു. കാർബൺ വിഘടിക്കാനുള്ള കെൽപ്പ് ഷെയിൽ പാറക്കെട്ടിനില്ലെന്നാണ് ഇവർ പറയുന്നത്. പാറക്കെട്ടിനുള്ളിൽ വലിയ അളവിൽ മീഥൈൻ വാതകം ഉണ്ടെന്നും വെള്ളച്ചാട്ടത്തിനടിയിലെ നേരിയ വിടവിലൂടെ മീഥൈൻ പുറത്തേക്ക് വരികയാണെന്നും ഇവർ പറയുന്നു. ഈ മീഥൈനിൽ നിന്ന് തീനാളം എരിയുന്നതിനാവശ്യമായ ഇന്ധനം ഉണ്ടാകുന്നുവെന്നാണ് ഇവരുടെ വിശദീകരണം.
ഇന്ധനമിവിടെ ഉണ്ടെങ്കിലും ആദ്യമായി തീ പകർന്നത് ആരെന്നതിന് ഇപ്പോഴും ഉത്തരമില്ല. മിന്നലിനെ തുടർന്ന് ഇവിടേക്ക് തീ എത്താനുള്ള സാധ്യത വിരളമാണ്. അതിനാൽ എന്നോ ഒരിക്കൽ മനുഷ്യർ തന്നെയാകാം ഈ തീനാളത്തിന് തുടക്കമിട്ടതെന്ന് കരുതുന്നു. ശക്തമായ പ്രതികൂല കാലാവസ്ഥയിൽ ഈ തീനാളം കെടാറുണ്ടെന്നും ഇവിടേക്ക് മലകയറിയെത്തുന്ന സഞ്ചാരികളാകാം വീണ്ടും തീ കത്തിക്കുന്നതെന്നും പറയപ്പെടുന്നുണ്ട്. എങ്കിലും ഔദ്യോഗികമായ ഒരു സ്ഥിരീകരണമോ കണ്ടെത്തലോ ഒന്നും തന്നെ ഈ അനശ്വര തീ നാളത്തെക്കുറിച്ച് ലഭിച്ചിട്ടില്ല. ശാസ്ത്രലോകം ഇപ്പോഴും അത്് കണ്ടെത്താനുള്ള ഗവേഷണം തുടരുകയാണ്.
Comments