ന്യൂഡൽഹി: കൊറോണ മരണ നിരക്കിൽ കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്ത്. മഹാരാഷ്‌ട്ര മാത്രമാണ് കേരളത്തിന് മുൻപിൽ ഉളളത്. നേരത്തെ കൊറോണ മരണങ്ങളിൽ ഉൾപ്പെടുത്താതിരുന്ന കേസുകൾ ഒക്ടോബർ മുതൽ സംസ്ഥാനം കൂട്ടിച്ചേർത്തു തുടങ്ങിയിരുന്നു. ഈ കണക്ക് പുറത്തുവന്നതോടെയാണ് മരണ നിരക്കിൽ കേരളം മുൻപിലെത്തിയത്.
കൊറോണ വ്യാപനത്തിനിടയിലും സംസ്ഥാനത്ത് മരണസംഖ്യ പിടിച്ചു നിർത്താനായെന്ന സർക്കാർ വാദമാണ് ഇതോടെ തകരുന്നത്. ശനിയാഴ്ച വരെ കേരളത്തിൽ 39,676 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഒക്ടോബർ 22 ന് ശേഷം മാത്രം 9,598 കൊറോണ മരണങ്ങളാണ് കേരളം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ഒരു മാസത്തിനിടെ 8684 അധിക മരണങ്ങളാണാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. വ്യാഴാഴ്ച വൈകിട്ട് വരെയുളള ഔദ്യോഗിക കണക്ക് അനുസരിച്ച് 38,737 കൊറോണ മരണങ്ങളാണ് സംസ്ഥാനം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കർണാടകയിൽ 38,185 പേരും തമിഴ്നാട്ടിൽ 36,415 പേരുമാണ് കൊറോണ ബാധിച്ച് മരിച്ചത്.
ഈ രണ്ട് സംസ്ഥാനങ്ങളെയുമാണ് മരണക്കണക്കിൽ കേരളം മറികടന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ കൊറോണ മരണങ്ങൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്‌ട്ര മാത്രമാണ് കേരളത്തിന് മുൻപിൽ. ഇവിടെ 1.41 ലക്ഷം പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. മരണ നിരക്ക് 4 ശതമാനം മാത്രമേയുളളൂവെന്നും കൊറോണയെ നേരിടുന്നതിലെ കേരള മോഡലിന്റെ മികവാണ് ഇതിന് കാരണമെന്നുമുളള സർക്കാർ അവകാശവാദങ്ങളാണ് ഇതോടെ പൊളളയാണെന്ന് തെളിയുന്നത്. നിലവിൽ രാജ്യത്തെ പ്രതിദിന മരണ നിരക്കിലും കേരളം മുൻപിലാണ്.
Comments