കൊച്ചി: മിസ് കേരളയുൾപ്പെടെ കൊല്ലപ്പെടാൻ ഇടയാക്കിയ വാഹനാപകടത്തിൽ പോലീസിന്റെ കസ്റ്റഡിയിലായ സൈജു തങ്കച്ചനെ ഇന്ന് ജില്ല ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം അറസ്റ്റിലായ സൈജുവിനെ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡയിൽ വിട്ടിരുന്നു. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലായിരുന്നു സൈജുവിനെ ഹാജരാക്കിയത്. കേസിലെ രണ്ടാം പ്രതിയാണിയാൾ.
സൈജു തങ്കച്ചൻ മോഡലുകളുടെ കാറിനെ എന്തിന് പിന്തുടർന്നു എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താനും, പ്രതിയുടെ സാന്നിധ്യത്തിൽ ഓഡി കാറുമായി തെളിവെടുപ്പ് നടത്താനുമാണ് പോലീസ് ലക്ഷ്യമിടുന്നത്. മോഡലുകൾ സഞ്ചരിച്ച കാറോടിച്ച അബ്ദുൾ റഹ്മാനെയും നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ടിനെയും സൈജുവിനൊപ്പമിരുത്തി ചോദ്യം ചെയ്‌തേക്കും. ഇതിനിടെ ജാമ്യം ആവശ്യപ്പെട്ട് സൈജു സമർപ്പിച്ച അപേക്ഷ നാളെ കോടതി പരിഗണിക്കും.
സ്ത്രീകളെ അനുവാദമില്ലാതെ പിന്തുടർന്നു, നരഹത്യ എന്നീ വകുപ്പുകൾ ചുമത്തിയാണ് സൈജു തങ്കച്ചന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവ ശേഷം ഒളിവിൽ കഴിയുകയായിരുന്ന ഇയാൾ വെള്ളിയാഴ്ച രാവിലെയോടെയാണ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ മരിച്ചവരെ ഓഡി കാറിൽ പിന്തുടർന്നതായും, അപകടം സംഭവിച്ചത് കണ്ടിരുന്നതായും മൊഴി നൽകിയിരുന്നു. ഇതേ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Comments