മുംബൈ: ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസിനെ ഏഴു മണിക്കൂറിലേറെ ചോദ്യം ചെയ്ത് എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്. സുകാഷ് ചന്ദ്രശേഖറും ജാക്വിലിൻ ഫെർണാണ്ടസുമൊന്നിച്ചുള്ള സ്വകാര്യചിത്രം പുറത്തു വന്നതിന് പിന്നാലെയാണ് ഇഡിയുടെ നടപടി. നടി ലീന മരിയ പോളിന്റെ പങ്കാളിയാണ് സുകാഷ് ചന്ദ്രശേഖർ. ഇതോടെ ലീന ഉൾപ്പെട്ട 200 കോടി രൂപയുടെ തട്ടിപ്പ് കേസിൽ കൂടുതൽ ചലച്ചിത്ര താരങ്ങൾക്ക് പങ്കുണ്ടെന്ന സൂചനയാണ് ലഭിക്കുന്നത്.
വായ്പ തട്ടിപ്പ് കേസിൽ ജയിലിൽ കഴിയുന്ന ഫോർട്ടിസ് ഹെൽത്ത് കെയറിന്റെ മുൻ പ്രമോട്ടർ ശിവേന്ദറിന്റെ ഭാര്യയിൽ നിന്ന് 200 കോടി രൂപ തട്ടിയെടുത്ത കേസിലാണ് ചെന്നൈ സ്വദേശി സുകാഷ് ചന്ദ്രശേഖറും പങ്കാളിയായ നടി ലീന മരിയ പോളും അറസ്റ്റിലായത്. വ്യവസായികളെ വഞ്ചിച്ച് കോടികൾ തട്ടിയെടുത്ത നിരവധി കേസുകളിലെ പ്രതികളാണ് ചെന്നൈ സ്വദേശിയായ സുകാഷും നടി ലീനയും. മറ്റൊരു കേസിൽ ഡൽഹിയിലെ തിഹാർ ജയിലിൽ കഴിയുന്നതിനിടെയാണ് സുകാഷ് തട്ടിപ്പ് നടത്തിയെന്നാണ് വിവരം. കള്ളപ്പണം വെളുപ്പിച്ചതിന് സുകാഷിനും ലീനയ്‌ക്കുമെതിരെ ഇഡി കേസെടുത്തിരുന്നു.
കഴിഞ്ഞ ദിവസമാണ് സുകാഷും ജാക്വിലിനും ഒന്നിച്ചുള്ള ഫോട്ടോകൾ പുറത്തായത്. ജാക്വിലിനോടൊത്തുള്ള മിറർ സെൽഫിയാണ് പ്രചരിച്ചത്. ജയിലിലായിരുന്ന സുകാഷ് പരോളിൽ ഇറങ്ങിയ സമയത്ത് എടുത്തതാണെന്നാണ് സൂചന. ചെന്നൈയിൽ ഇരുവരും പലതവണ കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവുകളും അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡി നടിയെ ചോദ്യം ചെയ്തത്.
തട്ടിപ്പിൽ നടിക്കും പങ്കുണ്ടോയെന്നാണ് ഇഡി അന്വേഷിക്കുന്നത്. സുകാഷുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള വാർത്തകൾ അവാസ്തവമാണെന്നു നടി ജാക്വിലിൻ പ്രതികരിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ ചെന്നൈയിലെ ഇരുവരുടെയും ബംഗ്ലാവിൽ നടത്തിയ റെയ്ഡിൽ 16 ആഡംബര കാറുകളും രണ്ടു കിലോ സ്വർണവും പിടിച്ചെടുത്തിരുന്നു.
Comments