കോഴിക്കോട്: വീട്ടമ്മയെ ക്രൂരമായി മർദ്ദിച്ച ഭർത്താവ് അറസ്റ്റിൽ. കാട്ടുവയൽ സ്വദേശി നിധീഷാണ് പിടിയിലായത്. തമിഴനാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ വയനാട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. നടക്കാവ് പോലീസിന്റേതാണ് നടപടി. കഴിഞ്ഞ ദിവസമാണ് മീൻ വിൽപ്പന നടത്തുകയായിരുന്ന ഭാര്യ ശ്യാമിലിയെ നിധീഷ് മർദ്ദിച്ചത്.
ആവശ്യപ്പെട്ട പണം നൽകാത്തതിന്റെ പേരിലായിരുന്നു മർദ്ദനം. പരാതിപ്പെട്ടിട്ടും പോലീസ് കേസെടുക്കാൻ തയ്യാറാവാതിരുന്നത് ഏറെ വിവാദമായിരുന്നു. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് ഭർത്താവ് നിധീഷിനെതിരെ നടക്കാവ് പോലീസ് കേസെടുത്തത്. അശോകപുരത്തെ കോസ്റ്റ്ഗാർഡ് ഓഫീസിനു മുൻപിൽ മീൻ കട നടത്തിയാണ് ശ്യാമിലി ഉപജീവനം നയിച്ചിരുന്നത്. ഇവിടെയെത്തിയായിരുന്നു നിധീഷിന്റെ അതിക്രമം.
മുൻപും പല തവണ നിധീഷ് ശ്യാമിലിയെ മർദ്ദിച്ചിട്ടുണ്ട്. പലതവണ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ പോലീസ് നടപടിയെടുത്തില്ല. ഇനിയും എന്തെങ്കിലും ചെയ്താൽ ആസിഡ് ഒഴിക്കുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞിരുന്നു. കുടുംബം പുലർത്താൻ വേണ്ടിയാണ് മീൻ വിൽപ്പന നടത്തുന്നതെന്നും ശ്യാമിലി വ്യക്തമാക്കി.
Comments