മുംബൈ: അഴിമതി അന്വേഷണ കമ്മീഷന് മുന്നിൽ നിലപാട് വ്യക്തമാക്കി മുൻ മുംബൈ പോലീസ് കമ്മീഷണർ പരംബീർ സിംഗ്. നിലവിൽ അഴിമതി-പണം തട്ടിപ്പ്-കൈക്കൂലി കേസിൽ കമ്മീഷന് മുന്നിൽ ഹാജരാകുമെന്ന് അറിയിച്ച ശേഷമാണ് അഭിഭാഷകൻ വഴി അന്വേഷണത്തിന് സഹകരിക്കുമെന്ന് അറിയിച്ചത്. മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിന്റെ വഴിവിട്ട ഇടപാടുകൾക്കെതിരെ തെളിവ് നൽകിയ ഉദ്യോഗസ്ഥനായിരുന്നു പരംബീർ സിംഗ്. തന്നെ അറസ്റ്റ് ചെയ്യരുതെന്നും കേസുമായി സഹകരിക്കാമെന്നും കോടതിയെ അറിയിച്ചതിനെ തുടർന്ന് അറസ്റ്റ് സ്‌റ്റേ ചെയ്തിരുന്നു.
ഇതിനിടെ രാജ്യംവിട്ടെന്ന ആരോപണം തെറ്റാണെന്ന് കഴിഞ്ഞ ദിവസം പരംബീർ സിംഗ് തള്ളിയിരുന്നു. ഇന്ന് രാവിലെ അഴിമതി അന്വേഷണ കമ്മീഷന് മുമ്പാകെ രേഖാമൂലമാണ് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ധരിപ്പിച്ചത്. തനിക്ക് പുതുതായി തെളിവുകളൊന്നും ഹാജരാക്കാനില്ലെന്നും തനിക്കെതിരെ സാക്ഷിപറഞ്ഞ ഒരാളേയും പുനർവിചാരണ ചെയ്യാൻ ആഗ്രഹമില്ലെന്നുമാണ് പരംബീർ സിംഗ് അറിയിച്ചത്. പണം വാങ്ങിയതുമായി ബന്ധപ്പെട്ട് പരംബീറിനെതിരേയും അഞ്ച് പരാതികൾ കമ്മീഷന് മുന്നിലുണ്ട്.
മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിന്റെ നിർദ്ദേശപ്രകാരം വൻ വ്യവസായികളേയും, ഹോട്ടലുടമകളേയും, ബാർമുതലാളിമാരേയും ഭീഷണിപ്പെടുത്തി എല്ലാ മാസവും 100 കോടിരൂപ കൈക്കൂലിയായി വാങ്ങുന്ന മുൻ പോലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയുടെ വിവരമാണ് പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് മെയ് മാസം പോലീസ് കമ്മീഷണ റായിരുന്ന പരംബീർ ആരോഗ്യകാരണം കാണിച്ച് അവധിയിൽ പ്രവേശിച്ചത്. അംബാനിയുടെ വീടിന് സമീപം സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയ കേസിൽ അന്വേഷണം തണുപ്പിച്ചെന്ന പേരിൽ പരംബീറിനെ സർക്കാർ ഹോം ഗാർഡിലേക്ക് സ്ഥലം മാറ്റിയിരുന്നു.
Comments