തിരുവനന്തപുരം:കേരള കോൺഗ്രസ് നേതാവ് ജോസ്‌കെ മാണി ഒരിടവേളയ്‌ക്ക് ശേഷം വീണ്ടും രാജ്യസഭയിലേക്ക്. ഉപതിരഞ്ഞെടുപ്പിൽ 40 നെതിരെ 96 വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാർത്ഥി ശൂരനാട് രാജശേഖരനെ ജോസ് കെ മാണി പരാജയപ്പെടുത്തിയത്.
ഒരു ബാലറ്റിൽ ഒന്നെന്ന് രേഖപ്പെടുത്താത്തത് തർക്കത്തിന് കാരണമായി.വോട്ട് രേഖപ്പെടുത്തുമ്പോൾ ആർക്കാണോ ആദ്യ പിന്തുണ അയാളുടെ പേരിനു നേരെ ഒന്ന് എന്ന് രേഖപ്പെടുത്തുകയാണ് വേണ്ടത്.എൽഡിഎഫിന്റെ ഇത്തരത്തിൽ രേഖപ്പെടുത്താത്ത ഒരു വോട്ട് പരിഗണിക്കരുതെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.ഇതേ തുടർന്ന് പോളിംഗ് ഏജന്റുമാർ തമ്മിൽ വാക്കേറ്റമുണ്ടായി. പിന്നീട് ഈവോട്ട് അസാധുവായി കണക്കാക്കുകയായിരുന്നു.
വിജയത്തിന് ശേഷം ഇടതുപക്ഷത്തിന് ഈ വിജയം അനിവാര്യമായിരുന്നുവെന്ന് ജോസ് കെ.മാണി പ്രതികരിച്ചു. 2021 ജൂലൈ 1 വരെയാണ് കാലാവധി അതിന് ശേഷം സംസ്ഥാന രാഷ്‌ട്രീയത്തിൽ സജീവമാകാനാണ് ജോസ് കെ.മാണിയുടെ നീക്കം.
ആകെയുള്ള 140 എംഎൽഎമാരിൽ 137 എംഎൽഎമാരാണ് രാജ്യസഭ ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത്. ഇതിൽ 96 വോട്ടുകൾ എൽഡിഎഫ് സ്ഥാനാർത്ഥിക്കും 40 വോട്ടുകൾ യുഡിഎഫ് സ്ഥാനാർത്ഥിക്കും ലഭിച്ചു.കൊറോണ ബാധിതരായതിനെ തുടർന്ന് എൽഡിഎഫ് എംഎൽഎമാരായ ടിപി രാമകൃഷ്ണൻ,പി മമ്മിക്കുട്ടി എന്നിവർ വോട്ട് രേഖപ്പെടുത്താൻ എത്തിയില്ല. അസുഖബാധിതനായതിനാൽ യുഡിഎഫ് എംഎൽഎയായ പിടി തോമസ് വോട്ട് ചെയ്യാൻ എത്തിയില്ല.കൊറോണ ബാധിതനായിരുന്ന മാണി സി.കാപ്പൻ പി.പി.ഇ കിറ്റ് ധരിച്ചെത്തി വോട്ടു ചെയ്തു.
Comments