ഐശ്വര്യത്തിനും സമൃദ്ധിക്കും വേണ്ടി ദേവീ ദേവന്മാരെ പ്രീതിപ്പെടുത്തുന്നതിനാണ് സാധാരണയായി ഉത്സവങ്ങൾ നടത്താറ്. ഇത്തരത്തിൽ ലോകത്തിന്റെ പലയിടങ്ങളിൽ നടക്കുന്ന വ്യത്യസ്തങ്ങളായ ഉത്സവങ്ങളെക്കുറിച്ച് നമുക്ക് അറിയാം. എന്നാൽ തായ്‌ലാന്റിലെ ഒരു ജനതയുടെ ഉത്സവം അൽപ്പം വ്യത്യസ്തമാണ്. ദേവീ ദേവന്മാർക്ക് വേണ്ടിയല്ല മറിച്ച് കുരങ്ങന്മാർക്ക് വേണ്ടിയാണ് ഇവിടുത്തെ ജനങ്ങൾ ഉത്സവം കൊണ്ടാടാറ്. കൊറോണ ഭീതി ഒഴിഞ്ഞതോടെ രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം കഴിഞ്ഞ ഞായറാഴ്ച കുരങ്ങുത്സവം വീണ്ടും ആഘോഷിച്ചിരിക്കുകയാണ് തായ്‌ലന്റിലെ ഈ ജനത.
തായ്‌ലന്റിലെ ലോപ്ബുരി ജനതയാണ് കുരങ്ങുത്സവം ആഘോഷിക്കുന്നത്. കുരങ്ങന്മാർ തങ്ങൾക്ക് ഐശ്വര്യവും അഭിവൃദ്ധിയും സമ്മാനിക്കുമെന്ന വിശ്വാസമാണ് ഈ ഉത്സവത്തിന് ആധാരം. കുരങ്ങുകൾ ധാരളമുള്ളതിനാലും ഇവർക്കായി ഉത്സവം കൊണ്ടാടുന്നതുകൊണ്ടും കുരങ്ങ് പ്രവിശ്യ എന്നും ലോപ്ബുരിക്ക് പേരുണ്ട്.
നീളൻവാലുകളുള്ള കുരങ്ങുകൾക്ക് വിരുന്നൊരുക്കുന്നതാണ് ഉത്സവം. ലോപ്ബുരിയിലെ പ്രശസ്ത ക്ഷേത്രമായ ഫ്രാ പ്രാഗ് സാം യോഡ് ക്ഷേത്ത്രതിന് മുൻപിലാണ് വിപുലമായ സദ്യ ഒരുക്കാറ്. രണ്ട് ടണ്ണോളം പഴങ്ങളും പച്ചക്കറികളുമാണ് ഇതിനായി ഉപയോഗിക്കുക. എല്ലാ പഴങ്ങളും പച്ചക്കറികളും വിരുന്നിലുണ്ടാകും. ആളുകൾ ഉത്സവത്തിന്റെ ഒരുക്കങ്ങൾ ആരംഭിക്കുമ്പോൾ തന്നെ പ്രദേശത്ത് വാനരപ്പടയും എത്തിയിരിക്കും. പ്രദേശത്തെ മുഴുവൻ കുരങ്ങുകളും എത്തിയെന്ന് ഉറപ്പായാൽ ഭക്ഷണ സാധനങ്ങൾക്ക് മുകളിലായി വിരിച്ചിരിക്കുന്ന തുണി എടുത്ത് മാറ്റും. ഇതോടെയാണ് ആഘോഷം കൊടുമ്പിരി കൊള്ളുന്നത്.
കൂട്ടത്തോടെ ഇതിന് മുകളിലേക്ക് ചാടി കയറുന്ന കുരങ്ങന്മാർ ആർത്തിയോടെ ഇത് കഴിക്കാൻ ആരംഭിക്കും. വയറു നിറഞ്ഞാൽ പിന്നെ കളിയാണ്. ഭക്ഷണ സാധനങ്ങൾക്ക് മേൽ ചാടി മറിയുകയും, പരസ്പരം എറിയുകയും ചെയ്യും. ചില വിരുതന്മാരാകട്ടെ വരും ദിവസങ്ങളിലേക്ക് ആയി പഴങ്ങളും പച്ചക്കറികളുമൊക്കെ താമസ സ്ഥലത്തേക്ക് എടുത്തുകൊണ്ടുപോകും.
കുരങ്ങന്മാരുടെ ഈ കുസൃതികൾ കാണാൻ പ്രദേശവാസികളും, വിനോദസഞ്ചാരികളും ഉൾപ്പെടെ ആയിരക്കണക്കിന് പേരാണ് ക്ഷേത്രത്തിന് മുൻപിൽ എത്തുക. വിശപ്പടങ്ങുന്ന കുരങ്ങന്മാർ കുസൃതിയുമായി ഇവർക്കരികിലും ചെല്ലാറുണ്ട്. ഇതെല്ലാം വിനോദസഞ്ചാരികൾ ക്യാമറയിൽ പകർത്തും. രാജ്യത്തിന് പുറത്തുനിന്നും ഇത് കാണാൻ ആളുകൾ എത്തുമെന്നത് ഈ ഉത്സവത്തിന്റെ പ്രശസ്തി എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നു. കുരങ്ങുകളോടുള്ള ആദര സൂചകമായി പ്രദേശവാസികളിൽ ചിലർ കുരങ്ങന്മാർക്ക് സമാനമായ രീതിയിൽ വസ്ത്രം ധരിച്ച് നൃത്തം ചവിട്ടാറുമുണ്ട്.
ലോപ്ബുരിയിലെ ഈ വ്യത്യസ്ത ഉത്സവം രണ്ടായിരം വർഷങ്ങൾക്ക് മുൻപാണ് ആരംഭിച്ചത്. ഹിന്ദു ഇതിഹാസമായ രാമായണത്തിൽ നിന്നാണ് കുരങ്ങന്മാരോടുള്ള ലോപ്ബുരി ജനതയുടെ ആരാധന ആരംഭിച്ചത്. രാവണൻ തട്ടിക്കൊണ്ടുപോയ സീതയെ രക്ഷിക്കാൻ രാമനെ സഹായിച്ചത് ഹനുമാന്റെ നേതൃത്വത്തിലുള്ള വാനരപ്പടയാണ്. അതുകൊണ്ടുതന്നെ കുരങ്ങുകളെ ആരാധിച്ചാൽ അഭിവൃദ്ധിയും ഐശ്വര്യവും ഉണ്ടാകുമെന്നാണ് ഇവരുടെ വിശ്വാസം.
നീളൻ വാലുകളുള്ള ഈ കുരങ്ങന്മാർ ലോപ്ബുരി നഗരത്തിന്റെ പ്രധാന ആകർഷണമാണ്. കുരങ്ങന്മാരെ കാണുന്നതിന് വേണ്ടിയാണ് വിനോദസഞ്ചാരികൾ പ്രധാനമായും ഇവിടേക്ക് എത്താറ്. വിനോസഞ്ചാരികളെ ആകർഷിക്കുന്നതിന് കുരങ്ങന്മാരോടുള്ള നന്ദി പ്രകടനം കൂടിയാണ് ലോപ്ബുരി ജനതയ്‌ക്ക് ഈ കുരങ്ങുത്സവം.
Comments