ഇസ്ലാമാബാദ് : സാമ്പത്തിക പരാധീനതകളാൽ വലയുന്ന പാകിസ്താനിൽ നൂറു കണക്കിന് സ്ത്രീകൾ സമരവുമായി തെരുവിലിറങ്ങി . ട്രോളറുകൾ വഴിയുള്ള അനധികൃത മത്സ്യബന്ധനം അവസാനിപ്പിക്കണമെന്നും ഇറാനുമായുള്ള വ്യാപാര നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം .
ഇറാൻ അതിർത്തിയിൽ അനധികൃതമായി ചരക്കുകൾ തടയുന്നതിനാൽ തൊഴിലുകൾ പോലും ഇല്ലാതാകുന്നുവെന്നും അവർ പറയുന്നു . നൂറുകണക്കിന് സ്ത്രീകളാണ് പ്രതിഷേധവുമായി ബലൂചിസ്ഥാനിലെ ഗ്വാദർ ജില്ലയിൽ റോഡിലിറങ്ങിയത്.
അൽ ജോഹർ പബ്ലിക് സ്കൂളിൽ നിന്നാരംഭിച്ച റാലി മറൈൻ ഡ്രൈവിൽ സമാപിച്ചു. വീട്ടിലെ പുരുഷന്മാർക്ക് ജോലി നഷ്ടപ്പെട്ടതാണ് പ്രതിഷേധവുമായി രംഗത്തിറങ്ങാൻ തങ്ങളെ പ്രേരിപ്പിച്ചതെന്നും സ്ത്രീകൾ പറഞ്ഞു.
“ചരിത്രപരമായ റാലി” ആണിതെന്ന് സമരത്തിന്റെ നേതാവ് മൗലാന ഹിദായത്തുർ റഹ്മാൻ ബലോച്ച് പറഞ്ഞു. ഗ്വാദറിലെ ഓരോ പൗരനും അവരുടെ അടിസ്ഥാന അവകാശങ്ങൾക്കായി അണിനിരക്കുന്നു. സിപിഇസിയുടെയും ഗ്വാദർ തുറമുഖത്തിന്റെയും പേരിൽ ഗ്വാദറിലെ ജനങ്ങൾ വഞ്ചിക്കപ്പെട്ടു, ജനങ്ങൾക്ക് അതിന്റെ പ്രയോജനം ലഭിച്ചില്ല” റഹ്മാൻ ബലോച്ച് പറഞ്ഞു
ട്രോളറുകൾ വഴിയുള്ള അനധികൃത മീൻപിടിത്തം അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. റാലിയിൽ നിന്നുള്ള വീഡിയോകൾ ട്വീറ്റ് ചെയ്ത ആക്ടിവിസ്റ്റ് ജിബ്രാൻ നസീർ, ഗ്വാദറിലെ തെരുവുകളിൽ ആയിരക്കണക്കിന് സ്ത്രീകളാണ് മാർച്ച് ചെയ്തതെന്ന് വ്യക്തമാക്കി . യുവാക്കളുടെയും കുട്ടികളുടെയും ഒരു റാലി നേരത്തെ നടന്നിരുന്നുവെന്നും ജിബ്രാൻ നസീർ പറഞ്ഞു . “എല്ലാവരും ഒരേ ആവശ്യമാണ് ഉന്നയിക്കുന്നത് . മുഴുവൻ മക്രാൻ പ്രദേശത്തിനും കുടിവെള്ളവും ശുദ്ധജലവും പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുകയും വേണം “ ജിബ്രാൻ നസീർ കൂട്ടിച്ചേർത്തു .
അതേ സമയം ബലൂച് ജനത ഉന്നയിച്ച ആവശ്യങ്ങൾ ഒരു പരിധി വരെ നടപ്പിലാക്കിയതായി പ്രതിഷേധക്കാരുമായുള്ള ചർച്ചകൾക്ക് നേതൃത്വം നൽകുന്ന ബലൂചിസ്ഥാൻ ആസൂത്രണ വികസന മന്ത്രി മിർ സഹൂർ അഹമ്മദ് ബുലേദി പറഞ്ഞു .
ഗ്വാദർ, തുർബത്ത്, പിഷ്കാൻ, സംരാൻ, ബുലേദ, ഒർമാര, പസ്നി എന്നിവിടങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകൾ കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രതിഷേധം നടത്തിവരികയാണ്. പുഷ്കൻ, സർബന്ദൻ, ഗ്വാദർ സിറ്റി എന്നിവിടങ്ങളിലെ അധിക ചെക്ക് പോസ്റ്റുകൾ നീക്കം ചെയ്യുക, മത്സ്യബന്ധന ട്രോളറുകൾ പൂർണ്ണമായും നീക്കം ചെയ്യുക, പാക്-ഇറാൻ അതിർത്തി തുറക്കുക എന്നിവ ഉന്നയിച്ചാണ് പ്രതിഷേധം .
ക്രമസമാധാന നില കണക്കിലെടുത്ത് ഗ്വാദർ ജില്ലയിലെ എല്ലാ വൈൻ സ്റ്റോറുകളും അടച്ചുപൂട്ടാൻ എക്സൈസ്, ടാക്സേഷൻ, ആന്റി നാർക്കോട്ടിക് വകുപ്പ് കഴിഞ്ഞ ആഴ്ച ഉത്തരവിട്ടിരുന്നു.
Comments