കേരളം ഉൾപ്പെടെയുളള സംസ്ഥാനങ്ങളെ ആശങ്കയിലാക്കി പുതിയ ചുഴലിക്കാറ്റും. ന്യൂനമർദ്ദവും ചക്രവാതച്ചുഴികളും വിതച്ച നാശനഷ്ടങ്ങളിൽ നിന്ന് കരകയറും മുൻപാണ് ജവാദിന്റെ വരവ്. വെള്ളിയാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ജാവാദ് രൂപം കൊള്ളുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെന്നാണ് പറയുന്നതെങ്കിലും വരും ദിവസങ്ങളിലെ കാലാവസ്ഥാ നിരീക്ഷണത്തിൽ മാത്രമേ ഇത് ഉറപ്പിക്കാനാകൂ.
ആൻഡമാൻ കടലിൽ വരും മണിക്കൂറുകളിൽ രൂപപ്പെടുന്ന ന്യൂനമർദ്ദമാണ് ജവാദ് ചുഴലിക്കാറ്റിന് കാരണമാകുന്നത്. ആൻഡമാനിൽ നിന്നുള്ള സഞ്ചാരത്തിനിടെ ശക്തിപ്രാപിക്കുന്ന ന്യൂനമർദ്ദം മദ്ധ്യ ബംഗാൾ ഉൾക്കടലിൽ എത്തി ജവാദ് ചുഴലിക്കാറ്റായി മാറും. വെള്ളിയാഴ്ചയോടെ അതിതീവ്ര ന്യൂനമർദ്ദം ജവാദ് ചുഴലിക്കാറ്റായി രൂപപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
പുതിയ ചുഴലിക്കാറ്റിന് സൗദി അറേബ്യയാണ് ജവാദ് എന്ന പേരു നൽകിയിരിക്കുന്നത്.കഴിഞ്ഞ മാസം ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ചുഴലിക്കാറ്റ് ആയി മാറുകയാണെങ്കിൽ നൽകേണ്ടിയിരുന്ന പേരായിരുന്നു ജാവേദ്. എന്നാൽ ന്യൂനമർദ്ദം ദുർബലമായതിനാൽ ചുഴലിക്കാറ്റ് രൂപം കൊണ്ടില്ല. ജവാദ് രൂപം കൊള്ളുന്നതോടെ ഈ വർഷം അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമായി രൂപം കൊണ്ട അഞ്ചാമത്തെ ചുഴലിക്കാറ്റായി ഇത് മാറും.
ടൗട്ടേ, ഷഹീൻ, ഗുലാബ്, യാസ് എന്നീ ചുഴലിക്കാറ്റായിരുന്നു ഈ വർഷം രൂപം കൊണ്ടവ. ഇതിൽ ടൗട്ടേ, ഷഹീൻ എന്നീ ചുഴലിക്കാറ്റുകൾ അറബിക്കടലിലും, ഗുലാബ്, യാസ് എന്നീ ചുഴലിക്കാറ്റുകൾ ബംഗാൾ ഉൾക്കടലിലുമാണ് രൂപം കൊണ്ടത്. ടൗട്ടേയാണ് ഈ വർഷം രൂപം കൊണ്ട ആദ്യത്തെ ചുഴലിക്കാറ്റ്. ഈ വർഷം മെയിൽ രൂപം കൊണ്ട ടൗട്ടേ കേരളത്തിൽ ശക്തമായ മഴയ്‌ക്ക് കാരണമായിരുന്നു. രൂക്ഷമായ കടലാക്രമണം ആയിരുന്നു ടൗട്ടേയുടെ ഫലമായി സംസ്ഥാനത്ത് ഉണ്ടായത്.
ഇതിന് പിന്നാലെ ദിവസങ്ങൾക്ക് ശേഷം അറബിക്കടലിലായിരുന്നു യാസ് ചുഴലിക്കാറ്റിന്റെ പിറവി. കേരളത്തിൽ ശക്തമായ മഴയ്‌ക്ക് യാസ് ചുഴലിക്കാറ്റ് കാരണമായെങ്കിലും കനത്ത നാശം ഉണ്ടാക്കിയത് ബംഗാളിലും ഒഡീഷയിലുമായിരുന്നു.
ഈ വർഷത്തെ മൂന്നാമത്തെ ചുഴലിക്കാറ്റായ ഗുലാബിന്റെ വരവ് ഈ വർഷം സെപ്തംബറിൽ ആയിരുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ ശക്തമായ മഴ ലഭിച്ചു. എന്നാൽ സംസ്ഥാനത്ത് കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാക്കാതെ നീങ്ങിയ ഗുലാബ് ഒഡീഷയെ സാരമായി ബാധിച്ചു. നാലാമത്തെ ചുഴലിക്കാറ്റായി ഷഹീൻ ഒക്ടോബറിലാണ് രൂപം കൊണ്ടത്. ഒമാനിൽ നിരവധി പേരുടെ മരണത്തിന് കാരണമായ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്.
ഈ വർഷത്തെ അഞ്ചാമത്തെ ചുഴലിക്കാറ്റായ ജവാദ് കേരളത്തിൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടാക്കാതെ കടന്നുപോകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. എന്നാൽ കേരളത്തിന്റെ കാലാവസ്ഥയിൽ അടുത്തിടെ വന്നിട്ടുള്ള മാറ്റം ജനങ്ങൾക്ക് ആശ്വസിക്കാൻ വകനൽകുന്നതല്ല.
ജൂൺ മുതൽ സംസ്ഥാനത്ത് ഇടവേളയില്ലാതെ മഴ തുടരുകയാണ്. അടിക്കടിയുണ്ടാകുന്ന ചക്രവാത ചുഴികളും, ന്യൂമർദ്ദവുമായി കേരളത്തിലെ തുടർച്ചയായ മഴയ്‌ക്ക് കാരണമാകുന്നത്. ഇത് കേരളത്തിലെ ആശങ്കജനകമാക്കിയിട്ടുണ്ട്. ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിൽ എത്തിയതിനെ തുടർന്ന് ഭൂരിഭാഗം അണക്കെട്ടുകളും തുറന്നിട്ടുണ്ട്. നദികളും, പുഴകളും കരകവിഞ്ഞ് ഒഴുകുന്നുമുണ്ട്. ഇതിനിടെവരുന്ന ചുഴലിക്കാറ്റ് എങ്ങിനെ ബാധിക്കുമെന്ന ആശങ്കയിലാണ് കേരള ജനത.
Comments