ന്യൂഡൽഹി: വർഷകാല സമ്മേളനത്തിൽ സഭയുടെ അച്ചടക്കത്തിന് നിരക്കാത്ത രീതിയിൽ പെരുമാറിയ 12 എംപിമാരെ സസ്‌പെൻഡ് ചെയ്തത് ജനാധിപത്യത്തെ സംരക്ഷിക്കാനാണെന്ന് രാജ്യസഭാ ചെയർമാനും ഉപരാഷ്‌ട്രപതിയുമായ വെങ്കയ്യ നായിഡു. തീരുമാനം ചെയറിന്റേതല്ലെന്നും സഭയുടേതാണെന്നും അദ്ദേഹം പറഞ്ഞു.
സസ്‌പെൻഷൻ ചോദ്യം ചെയ്ത രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെയ്‌ക്ക് ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും മുൻ സംഭവങ്ങളും വെങ്കയ്യ നായിഡു വിശദീകരിച്ചു നൽകുകയും ചെയ്തു. എംപിമാരുടെ സസ്‌പെൻഷൻ ജനാധിപത്യ വിരുദ്ധമാണെന്ന് പറയുന്നത് വസ്തുതയ്‌ക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
സഭയിലെ നടപടിക്രമപ്രകാരം അച്ചടക്കം ലംഘിക്കുന്ന അംഗങ്ങൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാൻ ചെയറിനും സഭയ്‌ക്കും അധികാരമുണ്ട്. സഭയുടെ ഉപാധ്യക്ഷൻ ഹരിവംശിന്റെ ആവർത്തിച്ചുളള മുന്നറിയിപ്പുകൾ അവഗണിച്ചാണ് അംഗങ്ങൾ ബഹളം തുടർന്നതെന്ന് ഉപരാഷ്‌ട്രപതി വിമർശിച്ചു. സഭയിൽ 33 അംഗങ്ങളുടെ പെരുമാറ്റത്തെക്കുറിച്ച് ഓഗസ്റ്റ് 11ന് രാജ്യസഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ ബുളളറ്റിനും വെങ്കയ്യ നായിഡു ഉദ്ധരിച്ചു.
ഇടത് എംപിമാരായ എളമരം കരീമിനെയും ബിനോയ് വിശ്വത്തെയും ഉൾപ്പെടെയാണ് ഇന്നലെ സഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. വർഷകാല സമ്മേളനത്തിന്റെ അവസാന ദിനം പരിധി വിട്ട് ബഹളമുണ്ടാക്കുകയും അച്ചടക്കം ലംഘിക്കുന്ന തരത്തിൽ പെരുമാറുകയും ചെയ്തതിന്റെ പേരിലാണ് നടപടി.
Comments