കൊച്ചി: മോഡലുകൾ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതിയായ സൈജു തങ്കച്ചന്റെ ഫോണിൽ ലൈംഗിക അതിക്രമങ്ങളുടേയും രാസലഹരി ഉപയോഗത്തിന്റേയും അടക്കം വീഡിയോകൾ ഉണ്ടെന്ന് അന്വേഷണ സംഘം. ഫോണിലെ രഹസ്യ ഫോൾഡറുകളിലാക്കിയാണ് ഇവ സൂക്ഷിച്ചിരുന്നത്. പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന്റെ വീഡിയോകൾ, സ്ത്രീയുടെ ശരീരത്തിൽ ലഹരിവസ്തുക്കൾ വിതറി ഒന്നിലധികം പുരുഷന്മാർ ചേർന്ന് ഉപയോഗിക്കുന്ന വീഡിയോകൾ തുടങ്ങിയവയെല്ലാം ഇക്കൂട്ടത്തിലുണ്ട്. നമ്പർ 18 ഹോട്ടലുടമ റോയി ഉൾപ്പെടെ പലരും സംഘടിപ്പിച്ച ലഹരി പാർട്ടികളിൽ സൈജു പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
ദൃശ്യങ്ങളിൽ കാണുന്ന പലരുടേയും പേരുകളും ഫോൺ നമ്പറുകളും സൈജു അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ലഹരി ഉപയോഗിച്ചതിനും കൈമാറിയതിനും തെളിവായി സൈജു മറ്റ് ചിലരുമായി നടത്തിയ ചാറ്റുകളും പോലീസ് കണ്ടെത്തി. കൊച്ചി, മൂന്നാർ, ഗോവ തുടങ്ങിയിടത്തെല്ലാം സൈജു ലഹരി പാർട്ടികൾ സംഘടിപ്പിച്ചിട്ടുണ്ട്. എം ഡി എം ഐ, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവ ഉപയോഗിക്കുന്ന വീഡിയോയും ഫോണിലുണ്ട്. അപകടം നടന്ന ഒക്ടോബർ 31-നു ശേഷം നവംബർ ഏഴു മുതൽ ഒമ്പതുവരെയുള്ള തീയതികളിൽ ഗോവയിൽ പോയി സൈജു പാർട്ടിയിൽ പങ്കെടുത്തു. ഇതിന്റെ 11 വീഡിയോകൾ അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്.
സൈജുവിന്റെ വീഡിയോയിൽ കണ്ട പലരേയും വരും ദിവസങ്ങളിൽ അന്വേഷണസംഘം ചോദ്യം ചെയ്യും. സൈജു ഉപയോഗിച്ച ഔഡി കാറിന്റെ ഉടമ ഫെബി ജോണും സുഹൃത്തുക്കളും ഒരുമിച്ച് കാക്കനാട്ടെ ഫ്‌ളാറ്റിൽ നടത്തിയ പാർട്ടിയുടെ ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. ഒരു വനിത ഡോക്ടർ അടക്കം ഈ പാർട്ടിയിൽ പങ്കെടുത്തിരുന്നു. മോഡലുകളുടെ അപകടമരണം നടന്ന ശേഷവും സൈജു ഡി.ജെ പാർട്ടിയിൽ പങ്കെടുത്തതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. അപകടം നടന്ന് അരമണിക്കൂറിന് ശേഷമാണ് പാർട്ടിയിൽ പങ്കെടുത്തത്. മോഡലുകൾ അപകടത്തിൽ കൊല്ലപ്പെട്ടുവെന്ന് മനസിലാക്കിയതിന് ശേഷമായിരുന്നു സംഭവം. ഒരു മണിക്കുള്ള ഒരു പാർട്ടിയിലാണ് സൈജു പങ്കെടുത്തത്.
Comments