കൊച്ചി: മുൻ മിസ് കേരളയടക്കം വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ ഓഡി കാർ ഡ്രൈവർ സൈജു തങ്കച്ചന്റെ ജാമ്യാപേക്ഷ എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളി. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് സൈജുവിനെ കോടതിയിൽ ഹാജരാക്കിയത്. ഇയാളെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്.
സൈജു മോഡലുകളെ പിന്തുടരാൻ ഉപയോഗിച്ച ഓഡി കാറിന്റെ ഉടമസ്ഥൻ ഫെബി ജോണിനെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ചോദ്യം ചെയ്യും. ഫെബിയുടെ സുഹൃത്തുക്കൾക്കായി സൈജു ലഹരി പാർട്ടികൾ ഒരുക്കിയിരുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഫെബിയെ ചോദ്യം ചെയ്യുന്നത്.
സൈജുവിന്റെ ഫോൺ പരിശോധിപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, മിനു പോളിൻ, അനു പപ്പടവട, ജെകെ, നസ്ലിൻ, സലാഹുദീൻ തുടങ്ങിയവരെയും ചോദ്യം ചെയ്‌തേക്കും. സൈജുവിന്റെ ഫോണിലുള്ള പേരുകളാണിവ. ചിലരുടെ യഥാർത്ഥ പേരുകൾ ലഭിച്ചിട്ടില്ല.
അതേസമയം, സൈജുവിന്റെ ഫോണിലെ രഹസ്യ ഫോൾഡറിൽ നിന്നും ലഭിച്ച വിവരങ്ങൾ ഇയാൾ ചെയ്ത കുറ്റകൃത്യങ്ങൾക്ക് തെളിവുകളാണെന്ന പോലീസ് വ്യക്തമാക്കി. ലഹരി വസ്തുക്കളുപയോഗിച്ച് പെൺകുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളടക്കം പോലീസിന് ലഭിച്ചിട്ടുണ്ട്.
Comments