ജയ്പൂർ: ഐ.പി.എൽ പുതിയ സീസണിൽ ടീമുകൾ പ്രമുഖ താരങ്ങളെ നിലനിർത്തിയപ്പോൾ ഏറെ നിറഞ്ഞു നിൽക്കുന്ന മലയാളി താരം സഞ്ജു സാംസൺ തന്നെ. രാജസ്ഥാൻ റോയൽസിന്റെ ഏറ്റവും വിശ്വസ്തനായ താരത്തെ വാനോളം പുകഴ്‌ത്തുകയാണ് മുഖ്യപരിശീലകനും ക്രിക്കറ്റ് ഇതിഹാസവുമായ ശ്രീലങ്കയുടെ കുമാർ സംഗക്കാര.
വിക്കറ്റ് കീപ്പറും ലോകോത്തര ബാറ്റ്‌സ്മാനുമായിരുന്ന സംഗക്കാര സഞ്ജുവിന് നൽകുന്നത് നൂറിൽ നൂറ് മാർക്ക്. രാജസ്ഥാന്റെ ദീർഘകാല നായകനായാണ് സഞ്ജുവിനെ പരിഗണിക്കുന്നതെന്നാണ് സംഗക്കാരയുടെ വെളിപ്പെടുത്തൽ. ഈ സീസണിൽ സഞ്ജു രാജസ്ഥാൻ വിടുന്നു എന്ന വാർത്തപോലും പ്രചരിച്ചിരുന്നു. ബംഗ്ലൂരിവിന്റെ ക്യാപ്റ്റൻ സ്ഥാനം വിരാട് കോഹ്‌ലിയെപോലുള്ള കരുത്തന്മാർ ഉപേക്ഷിക്കുകയും ഹൈദരാബാദ് ഡേവിഡ് വാർണറെ നായകസ്ഥാനത്തു നിന്നും ടീമിൽ നിന്നും മാറ്റിനിർത്തുകയും ചെയ്യുമ്പോഴാണ് രാജസ്ഥാൻ സഞ്ജു സാംസണിൽ സമ്പൂർണ്ണ വിശ്വാസമർപ്പിക്കുന്നത്.
നാല് താരങ്ങളെ ടീമിൽ നിലനിർത്താമെന്ന സീസണിലെ തീരുമാനം വരുംമുന്നേ രാജസ്ഥാൻ മാനേജ്‌മെന്റ് സഞ്ജു തന്നെ നായകനെന്ന് പ്രഖ്യാപിക്കുകയായിരുന്നു. പ്രമുഖ താരത്തിന് നൽകേണ്ട 16 കോടി എന്നതിൽ 14 കോടിയും നൽകിയാണ് സഞ്ജുവിനെ ടീമിന്റെ അവിഭാജ്യഘടകമാക്കിയത്. കഴിഞ്ഞ സീസണിൽ 8 കോടിമാത്രം മൂല്യമുണ്ടായിരുന്ന താരമാണ് ഇരട്ടിമൂല്യത്തിലേക്ക് ഉയർന്നത്. സ്ഥിരതയാർന്ന പ്രകടനത്താലും ടീമിനെ ഒത്തിണക്കത്തോടെ കൊണ്ടുപോകുന്നതിലും മികവുകാണിക്കുന്ന സഞ്ജുവിലൂടെ ഇത്തവണ കിരീട നേട്ടം മാത്രമാണ് രാജസ്ഥാന്റെ ലക്ഷ്യം.
Comments