ചിക്കാഗോ: സ്വാതന്ത്ര്യം, സമത്വം, പൈതൃകം എന്നീ മൂല്യങ്ങൾ ഉയർത്തിപിടിച്ച് ചിക്കാഗോ ഇന്റർനാഷ്ണൽ ഇൻഡി ചലച്ചിത്രമേളയ്ക്ക് തുടക്കമായി. അമേരിക്കൻ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഫിലിഫെസ്റ്റിവലിന്റെ ആദ്യപതിപ്പ് കോവിഡിനെത്തുടർന്ന് ഹൈബ്രിഡ് ഫിലിംഫെസ്ററിവലായാണ് ഇത്തവണ സംഘടിപ്പിച്ചിരിക്കുന്നത്. ദേശീയപുരസ്‌കാരജേതാവും അക്കാദമി കൗൺസിലിലെ അംഗവുമായ പ്രശസ്ത ശബ്ദലേഖകൻ അമൃത് പ്രീതമാണ് ഫെസ്റ്റിവൽ ഡയറക്ടർ. ഇംഗ്ലീഷ് വിംഗ്ലീഷ്, ഗജനി (ഹിന്ദി), ഹൈവേ, കോർട്ട്, പികെ, നൻപൻ തുടങ്ങിയ നിരവധി സിനിമകളുടെ ശബ്ദലേഖകനായ അമൃത് പ്രീതം, റസൂൽ പൂക്കുട്ടിയോടൊപ്പം ഓസ്‌കാർ പുരസ്‌കാര സിനിമയായ സ്ലംഡോഗ് മെല്ലേനിയറിൽ സൗണ്ട് മിക്സറായി പ്രവർത്തിച്ചിട്ടുണ്ട്.
നവംബർ 26മുതൽ ഓൺലൈനായി തുടക്കമിട്ട മേളയുടെ ബിഗ് ഇവന്റ് ആയ സിഐഐഎഫ്എഫ് റെഡ് കാർപ്പറ്റ് ഷോ ഡിസംബർ 11 ന് ആണ്. വൈകിട്ട് 5.30മുതൽ രാത്രി 10.30വരെയുള്ള സമാപനചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. ചിക്കാഗോ ഷോപ്ലൈസ് ഐക്കൻ തിയറ്ററിൽ നടക്കുന്ന ബിഗ് ഇവന്റിൽ ഹോളിവുഡിലെ പ്രമുഖർ പങ്കെടുക്കും.
60ഓളം രാജ്യങ്ങളിൽനിന്ന് 400 ൽ അധികം സിനിമകൾ മേളയിൽ പങ്കെടുത്തു. ഇവയിൽനിന്ന് തെരഞ്ഞെടുത്ത 50 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. ചടങ്ങിൽ പ്രത്യേകസിനിമാപ്രദർശനം, ഓപ്പൻഫോറം, സംവിധായകരെ പരിചയപ്പെടുത്തൽ, വിവിധ സിനിമാ സംവിധായകരുടെയും അഭിനേതാക്കളുടെയും സാങ്കേതികവിദഗ്ധരുടെയും സാനിധ്യമുണ്ടായിരിക്കുമെന്ന് മേളയുടെ മുഖ്യസംഘാടകരും മലയാളികളുമായ സംവിധായകൻ റോമിയോ കാട്ടുകാരനും അലൻ ജോർജും പറഞ്ഞു.
Comments