കൊച്ചി: സൈജു തങ്കച്ചന്റെ ലഹരിപ്പാർട്ടികളിൽ പങ്കെടുത്തവർക്കെതിരെ കേസ്. ഏഴ് യുവതികൾ ഉൾപ്പെടെ പതിനേഴ് പേർക്കെതിരെയാണ് കേസ്. ലഹരി പാർട്ടി നടന്ന പ്രദേശങ്ങളിലെ ഏഴ് സ്റ്റേഷനുകളിലായാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സൈജുവിന്റെ മൊബൈൽ ഫോണിലെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ്. ഫോണിലെ രഹസ്യ ഫോൾഡറിൽ സൂക്ഷിച്ചിരുന്ന ദൃശ്യങ്ങളിലുള്ള യുവതികളെയും യുവാക്കളെയും അന്വേഷണ സംഘം വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാൽ ദൃശ്യങ്ങളിൽ നിന്നും പോലീസ് തിരിച്ചറിഞ്ഞ ഭൂരിഭാഗം പേരുടേയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആണ്. പലരേയും ബന്ധപ്പെടാൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.
ലഹരി പാർട്ടികൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോലീസ് ഇവരിൽ നിന്നും ചോദിച്ചറിഞ്ഞിട്ടുണ്ട്. രഹസ്യമായി നടത്തിയ ലഹരി പാർട്ടികളുടെ ദൃശ്യങ്ങളാണ് സൈജുവിന്റെ മൊബൈലിൽ കണ്ടെത്തിയത്. ഇതിൽ ലഹരിമരുന്ന് ഉപയോഗിക്കുന്നതായി കണ്ടെത്തിയവരേയാണ് ആദ്യഘട്ടത്തിൽ വിളിച്ച് വരുത്തിയത്. കേരളത്തിലേക്ക് ലഹരി കടത്തുന്നവരേക്കുറിച്ചുള്ള വിവരങ്ങളും ചോദ്യം ചെയ്യലിൽ പോലീസിന് ലഭിച്ചതായാണ് വിവരം. സൈജുവിന് എതിരെ ലഹരിമരുന്ന് നിരോധന നിയമപ്രകാരമുള്ള ഒൻപത് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Comments