ദുബായ്: ഫ്രാൻസിൽ നിന്നും 80 റഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ ഒപ്പ് വച്ച് യുഎഇ. ഇന്നലെയാണ് ഇതുസംബന്ധിച്ചുള്ള കരാറിൽ ഇരുരാജ്യങ്ങളും ഒപ്പ് വച്ചത്. 13,669 കോടി രൂപ (16 ബില്യൺ യൂറോ) ചെലവിലാണ് വിമാനങ്ങൾ യുഎഇ സ്വന്തമാക്കുന്നത്. ഫ്രാൻസ് ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ദസ്സോൾട്ട് ഏവിയേഷൻ ചെയർമാനും സിഇഒയുമായ എറിക് ട്രാപ്പിയർ, യുഎഇയുടെ പ്രതിരോധ സുരക്ഷാ ചുമതലയുള്ള തവാസുൻ ഇക്കണോമിക് കൗൺസിൽ സിഇഒ താരീഖ് അബ്ദുൾ റഹീം അൽ ഹൊസാനി എന്നിവരാണ് കരാറിൽ ഒപ്പ് വച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ, യുഎഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാൻഡർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
എക്സ്പോ 2020ൽ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് ഇമ്മാനുവൽ മാക്രോൺ ദുബായിലെത്തിയത്. റഫേലിന്റെ എഫ്4 മോഡൽ യുദ്ധവിമാനങ്ങളാണ് യുഎഇ വാങ്ങുന്നത്. ഈ മോഡൽ വിമാനങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. 2024ഓടെ ഇത് പൂർത്തിയാകുമെന്നാണ് വിവരം. യുഎഇക്ക് 2027 മുതലാകും റഫേലിന്റെ വിതരണം ആരംഭിക്കുന്നത്. 2011ൽ യുഎഇക്ക് 60 യുദ്ധവിമാനങ്ങൾ നൽകാമെന്ന വാഗ്ദാനം ഫ്രാൻസ് നടത്തിയിരുന്നു. എന്നാൽ യുഎഇ ഇത് നിഷേധിക്കുകയായിരുന്നു. ഏറെ നാളായി ഇരു രാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന ഭിന്നത അവസാനിപ്പിച്ചാണ് ഫ്രാൻസുമായി കരാറിൽ ഒപ്പിടാൻ യുഎഇ തയ്യാറായിരിക്കുന്നത്.
ദസ്സോൾട്ട് ഏവിയേഷൻ രൂപകൽപ്പന ചെയ്ത റഫേൽ യുദ്ധവിമാനങ്ങൾക്ക് അന്താരാഷ്ട്ര വിപണയിൽ ഇപ്പോൾ ആവശ്യക്കാർ ഏറെയാണ്. ഇന്ത്യ ഇവിടെ നിന്നും യുദ്ധവിമാനങ്ങൾ വാങ്ങിയതിന് പിന്നാലെ റഫേലിന് ആവശ്യക്കാർ ഏറിയിരുന്നു. ഇന്ത്യൻ വ്യോമസേനയ്ക്ക് പുറമെ ഈജിപ്ഷ്യൻ വ്യോമസേന, ഖത്തർ വ്യോമസേന, ഹെല്ലനിക് (ഗ്രീസ്) വ്യോമസേന, ക്രൊയേഷ്യൻ വ്യോമസേന തുടങ്ങിയവരും ദസ്സോൾട്ട് ഏവിയേഷന്റെ യുദ്ധവിമാനങ്ങൾ സ്വന്തമാക്കാനുള്ള കരാറിൽ ഒപ്പ് വച്ചിട്ടുണ്ട്. യുഎഇ ഉൾപ്പെടെ ആറ് രാജ്യങ്ങളുടെ സേനാബലമാണ് ദസ്സോൾട്ട് ഊട്ടിയുറപ്പിക്കുന്നത്.
Comments