ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഒമിക്രോൺ ബാധിതരെന്ന് സംശയിക്കുന്ന 12 പേരുണ്ടെന്ന് ഡൽഹി സർക്കാർ. ഇവരുടെ പരിശോധനാഫലം ഉടൻ വരുമെന്നും ആരോഗ്യമന്ത്രി സത്യേന്ദർ ജയിൻ അറിയിച്ചു.
ഡൽഹിയിൽ നിലവിൽ ഒമിക്രോൺ പിടിപെട്ടതായി സംശയിക്കുന്ന 12 പേരാണ് ഉള്ളത്. വിദഗ്ധ പരിശോധനയ്‌ക്കായി അവരുടെ ശ്രവം ശേഖരിക്കുകയും അയക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ രണ്ട് ലാബുകളിലാണ് ഡൽഹിയിൽ വിദഗ്ധ പരിശോധന നടത്തുന്നത്. 12 പേരുടെയും സാമ്പിൾ പരിശോധന നടത്തിയത് ഇവിടെയാണെന്നും ഞായറാഴ്ച തന്നെ ഫലമെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സത്യേന്ദർ സിംഗ് പറഞ്ഞു.
നിലവിൽ രാജ്യത്ത് നാല് കേസുകളാണ് ഒമിക്രോൺ ബാധിച്ചതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും ഒടുവിൽ മഹാരാഷ്‌ട്രയിലെ കല്യാണിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ പുതിയ വകഭേദം ബാധിച്ചവരെല്ലാം ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെത്തിയവരായിരുന്നു. ഇതിൽ ഒരാൾ ഫലം വരുന്നതിന് മുമ്പേ രാജ്യം വിട്ടിരുന്നു. ദുബായിലേക്കാണ് ഇയാൾ കടന്നത്.
Comments