ന്യൂഡൽഹി:റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ന് ഇന്ത്യയിലെത്തും.നാളെ നടക്കുന്ന 21 ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനാണ് റഷ്യൻ പ്രസിഡന്റ് ഇന്ത്യയിലെത്തുന്നത്.അദ്ദേഹം നാളെ ഉച്ചതിരിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും.
പ്രതിരോധം, വ്യാപാരം, ഊർജ്ജ സംരക്ഷണം, വികസനം എന്നീ വിഷയങ്ങളിൽ പരസ്പര സഹകരണം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കും.ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയക്ഷി ബന്ധവും പ്രതിരോധ പങ്കാളിത്തവും ശക്തമാക്കാനുള്ള പത്ത് കരാറുകൾ ഒപ്പിടും. രഹസ്യ സ്വഭാവമുള്ള കരാറുകളും ഇതിൽ ഉൾപ്പെടും.എസ്-400 മിസൈൽ സംവിധാനം ഇന്ത്യക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട പുരോഗതി ഇരു നേതാക്കളും വിലയിരുത്തും.
അഫ്ഗാനിസ്ഥാനിലെ രാഷ്‌ട്രീയസംഘർഷവും താലിബാൻ ഭരണത്തിന്റെ ഭാവിയും ഇരു നേതാക്കളും വിലയിരുത്തും.ലഷ്‌കർ-ഇ-തൊയ്ബ, ജെയ്ഷ് തുടങ്ങിയ ഭീകരവാദസംഘടനകളിൽ നിന്നുള്ള നിന്നുള്ള വർദ്ധിച്ചുവരുന്ന തീവ്രവാദ ഭീഷണി എന്നിവയും ചർച്ചയായേക്കും.അഫ്ഗാനിസ്ഥാൻ വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുടിനും നേരത്തെ ടെലിഫോണിൽ ചർച്ച ചെയ്തിരുന്നു.
പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും പരസ്പരം സൈനിക ബേസുകൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഉടമ്പടി പ്രാബല്യത്തിൽ വരാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി – പുട്ടിൻ കൂടിക്കാഴ്ചയ്‌ക്കു മുന്നോടിയായി പ്രതിരോധ മന്ത്രിമാരായ രാജ്‌നാഥ് സിംഗും സെർജി ഷോയ്ഗുവും തമ്മിലും വിദേശമന്ത്രിമാരായ ഡോ എസ് ജയശങ്കറും സെർജി ലാവ്‌റോറും തമ്മിലും കൂടിക്കാഴ്ചയുണ്ടാകും.
Comments