കൊച്ചി: സമ്പന്നരായ ദിവ്യാംഗരെ വിവാഹം കഴിച്ചു കബളിപ്പിച്ചു പണവും ആഭരണവും കവർന്ന കേസിൽ ഇൻഡോർ സ്വദേശികളായ സഹോദരിമാർക്ക് തടവ് ശിക്ഷ. 3 വർഷം കഠിന തടവും 9.5 ലക്ഷം രൂപ പിഴയുമാണ് മജിസട്രേറ്റ് കോടതി വിധിച്ചത്.
കേസിലെ ഒന്നും രണ്ടും പ്രതികളായ മേഘ മാർഗവ(30) സഹോദരി പ്രചി ശർമ ഭാർഗവ(32) എന്നിവർക്കാണ് തടവ് ശിക്ഷ വിധിച്ചത്. ഇവർ കൈക്കലാക്കിയ പണം പരാതിക്കാരന് തിരികെ നൽകാനും കോടതി വിധിച്ചു. മലയാളികളായ മൂന്ന് പേർ ഉൾപ്പെടെ 11 പേരാണ് പ്രതികളുടെ വിവാഹ തട്ടിപ്പിന് ഇരയായത്. കേസിലെ മൂന്നും നാലും പ്രതികളെ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചു.
വൈറ്റിലയിൽ മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്ന ഇതരസംസ്ഥാനക്കാരനായ സംസാരിക്കാൻ ബുദ്ധിമുട്ടുള്ള വ്യക്തി സമർപ്പിച്ച പരാതിയിലാണു കടവന്ത്ര പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. തട്ടിപ്പിനെ തുടർന്നു ഹൃദയാഘാതം വന്ന് ഇരയുടെ പിതാവ് മരിച്ചത് കേസിന്റെ ഗൗരവം വർദ്ധിപ്പിച്ചു.
2015 സെപ്റ്റംബറിലാണു വൈറ്റില സ്വദേശിയെ മേഘ വിവാഹം ചെയ്തത്. വിവാഹാലോചന നടത്തിയതു മേഘയുടെ വീട്ടുകാരാണ്.വിവാഹം കഴിഞ്ഞ് 2 ദിവസം പിന്നിട്ടപ്പോൾ സ്വർണാഭരണങ്ങളും വാച്ചും വജ്രാഭരണവും വസ്ത്രങ്ങളും അഞ്ചര ലക്ഷം രൂപയുമടക്കം 9.50 ലക്ഷം രൂപയുടെ സാധനങ്ങളുമായി മേഘ ഇൻഡോറിലേക്ക് കടന്നുകളഞ്ഞു.ഇവരെ തിരികെ കൊണ്ടുവരാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.
ഉയർന്ന സാമ്പത്തിക ശേഷിയുള്ള കുടുംബങ്ങളിലെ ദിവ്യംഗരരായ യുവാക്കളെയാണു പ്രതികൾ തട്ടിപ്പിനു വേണ്ടി ലക്ഷ്യമിട്ടിരുന്നത്. നേരത്തേ വിവാഹിതയാണെന്ന വിവരം മറച്ചു വച്ചാണു മേഘ പരാതിക്കാരൻ അടക്കമുള്ള എല്ലാവരെയും കബളിപ്പിച്ചത്.അപമാനം ഭയന്നു പലരും പരാതി നൽകാതിരുന്നതു കൂടുതൽ തട്ടിപ്പിന് ഇവർക്കു പ്രേരണയായി.
Comments