ഹൈദരാബാദ്: തെലങ്കാനയിൽ വിദേശത്ത് നിന്നെത്തിയ 13 പേർ കൊറോണ ബാധിതരാണെന്ന് കണ്ടെത്തി. ഡിസംബർ ഒന്നിന് ശേഷം ഇന്ത്യയിലെത്തിയവരാണിത്. അന്താരാഷ്‌ട്ര യാത്രക്കാരായ 960 പേരാണ് ഈ മാസം ഹൈദരാബാദിലേക്ക് എത്തിയിരുന്നത്. ഇവരിൽ നടത്തിയ പരിശോധനയിലാണ് 13 പേർ രോഗബാധിതരാണെന്ന് കണ്ടെത്തിയത്.
പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചതോടെ ഇവരുടെ സാമ്പിൾ ഫലം വിദഗ്ധ പരിശോധനയ്‌ക്കായി അയച്ചിരിക്കുകയാണ്. ഞായറാഴ്ച വൈകിട്ടോടെ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് തെലങ്കാന ആരോഗ്യ ഡയറക്ടർ ഡോ. ജി ശ്രീനിവാസ റാവു അറിയിച്ചു. രോഗബാധിതർ ഐസോലേഷനിൽ തുടരുകയാണ്.
അതേസമയം മധുരൈ വിമാനത്താവളത്തിൽ ശനിയാഴ്ചയെത്തിയ ആളും പോസിറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാൾ സിംഗപ്പൂരിൽ നിന്നാണെത്തിയത്. സാമ്പിളിന്റെ വിദഗ്ധ പരിശോധാഫലം കാത്തിരിക്കുകയാണെന്ന് കന്യാകുമാരി ജില്ലാ അഡ്മിനിസ്‌ട്രേറ്റർ അറിയിച്ചു.
കഴിഞ്ഞ ദിവസം മഹാരാഷ്‌ട്രയിൽ സ്ഥിരീകരിച്ച ഒമിക്രോൺ ബാധിതന് നിലവിൽ ആരോഗ്യനില തൃപ്തികരമാണ്. കല്യാണിലെ ആശുപത്രിയിലാണ് ഇയാൾ ചികിത്സയിൽ കഴിയുന്നത്. ഏറ്റവും ഒടുവിൽ ഡൽഹിയിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ടാൻസാനിയയിൽ നിന്നെത്തിയ ഇന്ത്യക്കാരനാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ഇതുവരെ കർണാടകയിൽ രണ്ട് കേസുകളും ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലായി ഓരോ കേസുകളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Comments