ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നതോടെ ഡാമിന്റെ നാല് സ്പിൽവേ ഷട്ടറുകൾ തമിഴ്‌നാട് അടച്ചു. നിലവിൽ അഞ്ച് ഷട്ടറുകൾ 60 സെന്റിമീറ്റർ വീതമാണ് തുറന്നിട്ടുള്ളത്. ഇതിൽ നിന്നും സെക്കന്റിൽ 3960 ഘനയടി വെള്ളമാണ് പുറത്തേയ്‌ക്ക് ഒഴുക്കി വിടുന്നത്.
രാത്രി 8.30ഓടെയാണ് അണക്കെട്ടിന്റെ ഷട്ടർ താഴ്‌ത്തിയത്. ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് നേരത്തെ അണക്കെട്ടിന്റെ ഒൻപത് ഷട്ടറുകൾ തമിഴ്‌നാട് തുറന്നിരുന്നു. 7,300 ഘനയടി ജലമാണ് ഒഴുക്കിവിട്ടുകൊണ്ടിരുന്നത്. അഞ്ച് മണി മുതൽ ആറ് മണിവരെയുള്ള സമയത്താണ് ഷട്ടറുകൾ ഉയർത്തിയിരുന്നത്.
അണക്കെട്ടിന്റെ വൃഷ്ടി പ്രദേശമായ പെരിയാർ കടുവ സങ്കേതത്തിലെ വനത്തിനും തമിഴ്‌നാട് അതിർത്തിയിലുള്ള അപ്പഡ മണലാർ ഭാഗത്തും പെയ്ത കനത്ത മഴയാണ് നീരൊഴുക്ക് വർദ്ധിക്കാൻ കാരണമായത്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.66 അടിയായി.
Comments