കൊച്ചി: എറണാകുളം നായരമ്പലത്ത് വീട്ടമ്മ മരിച്ച സംഭവത്തിൽ അയൽവാസിയായ യുവാവിനെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു. അപകടം നടക്കവെ വീട് അകത്ത് നിന്ന് പൂട്ടിയ നിലയിൽ ആയിരുന്നുവെന്നും പുറത്ത് നിന്ന് ആരും കയറിയതിന് തെളിവില്ലെന്നും പോലീസ് വ്യക്തമാക്കി. അതിനാൽ വീട്ടമ്മ സിന്ധുവിന്റെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിൽ ഉറച്ച് നിൽക്കുകയാണ് പോലീസ്. എന്നാൽ സിന്ധുവിന്റെ മരണത്തിന് കാരണം പോലീസിന്റെ അനാസ്ഥയാണെന്നാണ് കുടുംബത്തിന്റെ ആരോപണം. സിന്ധുവിനെ അയൽവാസിയായ യുവാവ് ശല്യപ്പെടുത്തിയെന്ന് കാണിച്ച് നേരത്തെ നൽകിയ പരാതി പോലീസ് അവഗണിക്കുകയാണ് ചെയ്തതെന്നും കുടുംബം ആരോപിച്ചു.
ഞായറാഴ്ച രാവിലെയാണ് സിന്ധുവിനെയും മകൻ അതുലിനെയും വീടിനകത്ത് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോകവെ സിന്ധുവും ചികിത്സയിലിരിക്കെ മകനും മരിച്ചു. സംഭവം ആത്മഹത്യയല്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ആരോപിച്ച് കുടുംബം രംഗത്തെത്തി. അയൽവാസി ദിലീപ് എന്ന യുവാവിനെതിരെയാണ് കുടുംബം പരാതി ഉന്നയിച്ചത്. നാളുകളായി ഇയാൾ വീട്ടമ്മയെ ശല്യം ചെയ്തിരുന്നതായും പരാതിപ്പെട്ടിട്ടും കാര്യമായ നടപടി പോലീസ് സ്വീകരിച്ചില്ലെന്നും കുടുംബം പറഞ്ഞു.
സിന്ധുവിന്റെ പരാതി ലഭിച്ചതിന് പിന്നാലെ ദിലീപിനെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു. ശേഷം സിന്ധു പൊള്ളലേറ്റ് മരിച്ചതിന് പിന്നാലെ ദിലീപിനെ വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നു പോലീസ്. പൊള്ളലേറ്റ സംഭവത്തിൽ അസ്വഭാവിക മരണത്തിനും പോലീസ് കേസെടുത്തിട്ടുണ്ട്. അപകടത്തിൽ മരിച്ച സിന്ധുവിന്റെ മകൻ അതുലിനെ ദിലീപ് ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയും ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. സിന്ധുവിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്താനാണ് പോലീസിന്റെ നീക്കം.
Comments