ന്യൂഡൽഹി: പ്രതിരോധ വ്യാപാര മേഖലകളിലായി 28 സുപ്രധാന കരാറുകളിൽ കൈകോർത്ത് ഇന്ത്യയും റഷ്യയും. ഇരുരാജ്യവും തമ്മിലുള്ള ബന്ധം ശക്തമായി തുടരുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിനും പറഞ്ഞു. ഭീകരതയ്‌ക്കെതിരേയും സംഘടിത നീക്കങ്ങൾക്കെതിരേയും ഒറ്റക്കെട്ടായി പോരാടാനും ഇരുരാജ്യങ്ങളും ധാരണയായി.
ഇന്ത്യയുടെ വ്യോമ പ്രതിരോധശേഷിക്ക് കരുത്തേകുന്ന എസ് 400 മിസൈൽ സംവിധാനത്തിന്റ വിതരണവും ആരംഭിച്ചതായി വിദേശകാര്യ സെക്രട്ടറി ഹർഷ വർദ്ധൻ ശൃംഗ്ല അറിയിച്ചു. വ്‌ലാഡിമിർ പുടിന്റെ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴച്ചയ്‌ക്ക് പിന്നാലെയാണ് ഹർഷവർദ്ധൻ ശൃംഗ്ല ഇക്കാര്യം അറിയിച്ചത്. റഷ്യയുടെ ദീർഘദൂര വ്യോമപ്രതിരോധ സംവിധാനമാണ് എസ് 400.
നമ്മുടെ രാജ്യത്തോടുള്ള കടപ്പാടും പ്രധാനമന്ത്രിയോടുള്ള ബന്ധവുമാണ് പുടിനെ ഇന്ത്യാ സന്ദർശനത്തിന് പ്രേരിപ്പിച്ചത്. പുടിന്റെ ഇന്ത്യാ സന്ദർശനം വളരെ ചുരുങ്ങിയ നേരത്തേയ്‌ക്കേ ഉണ്ടായിരുന്നുവെങ്കിലും വളരെ സുപ്രധാനമായ പല കരാറിലും ഇരുരാജ്യങ്ങളും കൈകോർത്തിട്ടുണ്ടെന്നും ശൃംഗ്ല പറഞ്ഞു.
എണ്ണ, വാതക മേഖലയിലും പെട്രോകെമിക്കൽ മേഖലയിലും കൂടുതൽ നിക്ഷേപം നടത്താൻ ഇന്ത്യ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും വർദ്ധിപ്പിക്കുന്നത് തീരുമാനമായിട്ടുണ്ടെന്നും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം റഷ്യയുമായുള്ള വ്യാപാര ബന്ധത്തിൽ വലിയമാറ്റമാണുള്ളതെന്നും ശൃംഗ്ല അറിയിച്ചു.
Comments