ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഷട്ടർ തുറക്കുമെന്ന് മുന്നറിയിപ്പ്. ചൊവ്വാഴ്ച രാവിലെ ആറ് മണിക്കാണ് ഡാമിന്റെ ഒരു ഷട്ടർ ഉയർത്തുക.
പെരിയാറിന്റെ ഇരുകളിലും താമസിക്കുന്നവരും ചെറുതോണി അണക്കെട്ടിന്റെ താഴെ പ്രദേശത്തുള്ളവരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. മൂന്നാം നമ്പർ ഷട്ടർ 150 സെ.മീ വരെ ഉയർത്തി 150 ക്യൂമെക്‌സ് വരെ നിയന്ത്രിത അളവിൽ ജലം പുറത്തേക്കൊഴുക്കും.
ജലനിരപ്പ് 2,401 അടി കടന്നതോടെ ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നുള്ള നീരൊഴുക്ക് വർദ്ധിച്ചതും വൃഷ്ടിപ്രദേശത്ത് മഴ ലഭിച്ചതുമാണ് ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരാൻ കാരണമായത്. ഇതിന് മുമ്പ് 2018ൽ 2,401 അടി കടന്നിരുന്നു. വീണ്ടും തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് 2,401 അടിയിലെത്തിയത്. ഒരു അടി കൂടി ഉയർന്നാൽ റെഡ് അലർട്ടാകും.
ഇതിനിടെ മുല്ലപ്പെരിയാർ ഡാമിലെ ഒമ്പത് ഷട്ടറുകൾ 120 സെന്റീമീറ്റർ വീതം അധികമായി ഉയർത്തിരിക്കുകയാണ്. സെക്കൻഡിൽ 12,654 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴികിയെത്തുന്നത്. 2021ൽ ആദ്യമായാണ് ഇത്രയും അധികം അളവിൽ വെള്ളം സ്പിൽവേ വഴി പുറത്തേക്ക് ഒഴുക്കുന്നത്.
Comments