നീലഗിരി: രാജ്യത്തെ നടുക്കിയ ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത് ഉൾപ്പെടെ 11 പേർ മരിച്ചതായാണ് അനൗദ്യോഗിക വിവരം. ബിപിൻ റാവത്ത് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് റിപ്പോർട്ട്. സംയുക്ത സൈനിക മേധാവി ഉൾപ്പെടെ മൂന്ന് പേർ 80 ശതമാനത്തോളം പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയിലാണ്.
അപകടത്തിന് പിന്നാലെ കേന്ദ്രമന്ത്രിമാരുൾപ്പെടെ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തിയത്. രാജ്യം മുഴുവൻ ബിപിൻ റാവത്തിന്റെയും ചികിത്സയിൽ തുടരുന്ന മറ്റ് ഉദ്യോഗസ്ഥരുടെയും സുഖപ്രാപ്തിക്ക് വേണ്ടി പ്രാർത്ഥിക്കുന്നതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ട്വിറ്ററിൽ രേഖപ്പെടുത്തി. കൂടാതെ സൈനിക മേധാവിയുടെ കുടുംബാഗങ്ങളുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും നിര്യാണത്തിൽ അനുശോചിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇതോടെയാണ് റാവത്തിന്റെ ഭാര്യ മധുലിക റാവത്ത് കൂടി അപകടത്തിൽ മരിച്ചതായ വിവരം പുറത്തുവന്നത്.
സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും മധുലിക റാവത്തും കൂടാതെ ബ്രിഗേഡിയർ എഎസ് ലിഡ്ഡർ, ലഫ്. കേണൽ ഹർജിന്ദർ സിംഗ്, എൻ.കെ ഗുർസേവക് സിംഗ്, എൻ.കെ ജിതേന്ദ്രകുമാർ, ലാൻസ് നായ്ക് വിവേക് കുമാർ, ലാൻസ് നായ്ക് ബി സായ് തേജ, ഹവിൽദാർ സത്പാൽ തുടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. ഹെലിപാഡിന് വെറും പത്ത് കിലോമീറ്റർ അകലെയാണ് ദുരന്തമുണ്ടായത്. ഉച്ചയ്‌ക്ക് 12.30ഓടെയായിരുന്നു സംഭവം. അപകടത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യോമസേന മേധാവി വി.ആർ ചൗധരി സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ദുരന്തസ്ഥലത്തേക്ക് പുറപ്പെട്ടു. ഏതാനും സമയത്തിനുള്ളിൽ രാജ്യത്തിന്റെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അപകടം സംബന്ധിച്ച വിവരം നിയമസഭയിൽ പ്രസ്താവന നടത്തും. ജനറൽ ബിപിൻ റാവത്തിന്റെ ആരോഗ്യ നിലയും അവസ്ഥയും സംബന്ധിച്ച ഔദ്യോഗിക വിവരം പ്രധിരോധ മന്ത്രി അറിയിക്കും. രാജ്യത്തെ പ്രതിരോധ ചരിത്രത്തിൽ തന്നെ ഏവരെയും നടുക്കിയ അപകടത്തിൽ പ്രതിരോധമന്ത്രിയുടെ പ്രതികണങ്ങൾക്കായി രാജ്യം കാത്തിരിക്കുകയാണ്.
Comments