ന്യൂഡൽഹി : തമിഴ്‌നാട്ടിലെ കുനൂരിൽ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ 13 പേർ മരിച്ചതായി റിപ്പോർട്ട്. ദേശീയ വാർത്താ ഏജൻസിയായ എഎൻഐആണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്ചതത്. അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിൽ സംയുക്ത സൈനിക മേധാവി ഉൾപ്പെടെ 14 പേരാണ് ഉണ്ടായിരുന്നത്.
മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. കത്തിക്കരിഞ്ഞതിനാൽ മരിച്ചവരെ തിരിച്ചറിയാൻ പ്രയാസം നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ മരിച്ചവരെ കണ്ടെത്താൻ ഡിഎൻഎ പരിശോധന നടത്താനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചു. ബിപിൻ റാവത്തിന് പുറമേ ഭാര്യ മധുലിക റാവത്തും, ബ്രിഗേഡിയർ എഎസ് ലിഡ്ഡർ, ലഫ്. കേണൽ ഹർജിന്ദർ സിംഗ്, എൻ.കെ ഗുർസേവക് സിംഗ്, എൻ.കെ ജിതേന്ദ്രകുമാർ, ലാൻസ് നായ്ക് വിവേക് കുമാർ, ലാൻസ് നായ്ക് ബി സായ് തേജ, ഹവിൽദാർ സത്പാൽ തുടങ്ങിയ ഉദ്യോഗസ്ഥരുമാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഇതിൽ മധുലിക റാവത്ത് മരിച്ചതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.
ബിപിൻ റാവത്ത് മാത്രമാണ് നിലവിൽ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് എന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് റിപ്പോർട്ടുകൾ. അതേസമയം 13 പേർ കൊല്ലപ്പെട്ടെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ഹെലികോപ്റ്റർ അപകടത്തിൽപ്പെടാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രതികൂല കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് ലഭിക്കുന്ന അനൗദ്യോഗിക വിവരം. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ ് വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം സ്ഥിതിഗതികൾ വിലയിരുത്താൻ സുരക്ഷാകാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി ആറരയ്‌ക്ക് യോഗം ചേരും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിയിലാണ് യോഗം.
Comments