ന്യൂഡൽഹി: രാജ്യത്തെ തീരാവേദനയിലാക്കിയ കൂനൂർ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അപ്രതീക്ഷിത സംഭവം എന്നാണ് അദ്ദേഹം പ്രതികരിച്ചത്.സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടേയും മരണത്തിൽ കുടുംബത്തോടൊപ്പമെന്ന് രാഹുൽ ഗാന്ധി കുറിച്ചു. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട മറ്റെല്ലാവർക്കും അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. ദു:ഖത്തിൽ ഇന്ത്യ ഒറ്റക്കെട്ടായി നിൽക്കുന്നുവെന്ന് അദ്ദഹം കൂട്ടിച്ചേർത്തു.
അപകടവാർത്ത പുറത്ത് വന്നതിന് പിന്നാലെ ഹെലികോപ്ടറിൽ ഉണ്ടായിരുന്ന ബിപിൻ റാവത്തും ഭാര്യയും മറ്റുള്ളവരും സുരക്ഷിതരാണെന്ന് പ്രതീക്ഷിക്കുന്നതായി രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. എല്ലാവരും വളരെ വേഗം സുഖം പ്രാപിക്കാനായി പ്രാർത്ഥിക്കുന്നതായും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചിരുന്നു.
ഇന്ന് ഉച്ചയോടെ സുലൂരിലെ വ്യോമതാവളത്തിൽ നിന്നും വെല്ലിംഗ്ടണ്ണിലുള്ള ഡിഫൻസ് സർവ്വീസ് കോളേജിലേക്കുള്ള യാത്രക്കിടെയാണ് അപകടം സംഭവിച്ചത്. സംയുക്ത സൈനിക മേധാവി വിപിൻ റാവത്തിന്റെ കുടുംബത്തിന് പുറമെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരടക്കം 14 പേർ ഹെലികോപ്ടറിൽ ഉണ്ടായിരുന്നു.എംഐ 17V5 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്.അപകടത്തിൽ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്,മധുലിക റാവത്ത് ബ്രിഗേഡിയർ എഎസ് ലിഡ്ഡർ, ലഫ്. കേണൽ ഹർജിന്ദർ സിംഗ്, എൻ.കെ ഗുർസേവക് സിംഗ്, എൻ.കെ ജിതേന്ദ്രകുമാർ, ലാൻസ് നായ്ക് വിവേക് കുമാർ, ലാൻസ് നായ്ക് ബി സായ് തേജ, ഹവിൽദാർ സത്പാൽ, മലയാളിയായ ജൂനിയർ വാറൻഡ് ഓഫീസർ പ്രദീപ് കുമാർ എന്നിവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്.
Comments