തിരുവനന്തപുരം: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെട്ട ഹെലികോപ്റ്റർ അപകടത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അത്യന്തം വേദനാജനകമാണ് അപകടവാർത്തയെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
കുനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെയും പത്‌നി മധുലിക റാവത്തിന്റെയും കര-വ്യോമ സേനാ ഉദ്യോഗസ്ഥരുടെയും വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്നാണ് പിണറായി വിജയൻ ഫേസ്ബുക്കിലൂടെ അറിയിച്ചത്.
രാജ്യത്തിന്റെ പ്രതിരോധ സേനയ്‌ക്ക് വലിയ നഷ്ടമാണ് ഈ അപകടത്തിലൂടെ സംഭവിച്ചിരിക്കുന്നത്. ജനറൽ റാവത്തിന്റെയും ഒപ്പം ജീവൻ പൊലിഞ്ഞവരുടെയും കുടുംബാംഗങ്ങൾക്കും പ്രതിരോധ സേനാംഗങ്ങൾക്കും അനുശോചനം അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
ഏകദേശം 12.30ഓടെയായിരുന്നു ഊട്ടിക്കടുത്ത് കുനൂരിൽ ഹെലികോപ്റ്റർ അപകടമുണ്ടായത്. രാജ്യത്തെ നടുക്കിയ അപകട വാർത്ത ഉച്ചയ്‌ക്ക് ഒന്നരയോടെ പുറത്തുവന്നു. സംഭവം പുറംലോകമറിഞ്ഞത് മുതൽ നിരവധി അഭ്യൂഹങ്ങളാണ് ഉയർന്നിരുന്നത്. ഒടുവിൽ വ്യോമസേനയുടെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചതിന് പിന്നാലെ ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേർ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.
Comments